Sunday, March 24, 2013

അവസാന താൾ


ഒന്ന്
പെണ്ണായി ഞാൻ
കണ്ണാടിയിൽ ആദ്യമാ‍യെന്നെ കണ്ടത്
നീ എന്നെ ഇഷ്ടമെന്നു പറഞ്ഞപ്പോൾ :

ഞാൻ കരഞ്ഞു
നെഞ്ചത്തൊരു കല്ലുമാ‍യി
ശ്വാസത്തിനു പിടഞ്ഞു
നനഞ്ഞു ചിരിച്ചു

നിന്നോടു ചേർന്നുനിന്നു
നിന്റെ വിരലുകൾ എന്നെ തൊടാൻ
നിന്റെ ശ്വാസം എന്നിൽ വീഴാൻ.
നിന്റെ കണ്ണുകളിൽ
ജന്മങ്ങൾക്കപ്പുറത്തുനിന്നെത്തും
നക്ഷത്രവെട്ടം,
നിന്റെ മൊഴിയിൽ
കൈയിൽകൈപിടിച്ചു നടക്കേണ്ട
വഴിനീട്ടം.

രണ്ട്
എന്തിനെന്നൊടു പറഞ്ഞു നീ :
ജീവനത്തിന്റെ ശൂന്യത
നിറയ്ക്കുന്നു രതിയെന്ന്,
പലരെ പ്രണയിക്കാൻ
പരുവം നിനക്കെന്ന് ?

(മരണത്തണുപ്പുതൊട്ട്
ഞെട്ടി ഞാൻ. പ്രാർത്ഥിച്ചു,
പരുഷമായ തമാശയാവണേ
-നിസ്സംഗം ചിരിച്ചു നീ.)

എന്തിനൂതിക്കെടുത്തി
നീ തന്നെ കൊളുത്തിയ തിരി ?
എന്തിനു തിടുക്കപ്പെട്ടു
പെണ്ണെന്നാൽ ഇതുകൂടിയെന്നെന്റെ
കണ്ണാടിയിൽ തെളിയിക്കാൻ ?

അതു സത്യമെങ്കിൽ,
നിന്റെ പലസത്യങ്ങളിൽ
ഇതൊന്നുമാത്രമെന്തിനായിരുന്നു ?
സ്വയം ശീലയഴിച്ച് വടു കാട്ടൽ
മിടുക്കത്തരമെന്നോ കരുതി നീ ?
പൊട്ടമുഖം ധ്വനിപ്പിക്കും
സിതോപലത്തിന്റെ
കുറതീർന്ന മുഖങ്ങളെയെന്ന് ?

ഒഴിവാക്കണമായിരുന്നോ എന്നെ ?
അതോ, പാതിവെന്ത് വിളമ്പിയതോ
നീ ആരാധിച്ചിരുന്ന
എഴുത്തുകാരന്റെ ദർശനം ?
എത്ര പെണ്ണുങ്ങളുടെ കൂടെകിടന്നിരുന്നു
എന്നോടതു പറയും‌മുൻപ് ?

മൂന്ന്
നിനക്കെതിരെ തെളിവു തരാൻ
നിനക്കെന്തുത്സാഹമെപ്പോഴും :
നിന്റെ പ്രണയം നീറ്റിയ
പെണ്ണിന്റെ കണ്ണീർ,
നൃത്തംചെയ്യുന്നവളുടെ
ഉടലിലേയ്ക്കാണ്ട നിന്റെ നോട്ടം,
പുകയിലമണമടിച്ച
പരുക്കൻ വാക്ക്,
നിന്റെ തീനുകൾ,
നിന്റെ കുടികൾ.

ധ്വനിയിൽ തെന്നിവീണില്ല ഞാൻ
എന്നു പരിഹാസപ്പെട്ടു നീ.
ശരിതന്നെ, ധ്വനിച്ചില്ലെനിയ്ക്ക്
ദൈവവെളിച്ചമിരട്ടിയ്ക്കും
വജ്രമുഖങ്ങൾ നിന്നിൽ;
ധ്വനിച്ചു, പക്ഷേ,
നഖമുനകൾ
കോമ്പല്ലുകൾ
ഈളയൊലിക്കും ചെന്നാക്ക്
പച്ചമാംസക്കൊതി.

ഒരു ദുഃഖവുമില്ല, നിന്നെ
ഒഴിഞ്ഞുവെച്ച ചുവടിൽ.

നാല്
നിനക്കുത്സാഹമാകാം
ഈ കൂട്ട് :
നിന്റെ ഇടുക്കുവഴികൾക്കിടെ
ഒരു തുറസ്സ്
വെളിച്ചം കാറ്റ് എന്ന്
നീ മൊഴിയാടുമ്പോൾ
ഞാനോർക്കുന്നത്
നിന്റെ കൂടെവന്ന പെണ്ണിനെ-
അവളെ ഒളിച്ച്
വിതയ്ക്കുന്ന വിത്തല്ലേ
നിനക്കോരോ വാക്കും ?
നിനക്ക,ല്ലവൾക്ക്
എന്റെ കൂറ്
എന്റെ പ്രാർത്ഥന.

ഒന്നുമില്ലെനിയ്ക്കു പറയാൻ
നിന്നോട്,
ഒന്നുമില്ലെടുക്കാൻ, തരാൻ.

കടന്നുപോ
ചിലയ്ക്കാതെ.

2 comments:

  1. ഒന്നുമില്ലെനിയ്ക്കു പറയാൻ
    നിന്നോട്,
    ഒന്നുമില്ലെടുക്കാൻ, തരാൻ.

    ReplyDelete
  2. ഒന്നുമില്ലെടുക്കാൻ, തരാൻ.

    ശുഭാശംസകൾ...

    ReplyDelete