Saturday, September 28, 2013

അച്ഛനും മകനും

മോന്റെ കൈപിടിച്ച്
ഞാൻ നടക്കുന്നു,
അവന്റെ തീരാത്ത ചോദ്യങ്ങൾക്ക്
മറുപടി പറഞ്ഞ്പറഞ്ഞ്
പൂച്ചവാൽ‌ച്ചെടി പറിച്ചുകൊടുത്ത്
കൊഴിഞ്ഞ ചമ്പകപ്പൂക്കൾ പെറുക്കിയെടുത്ത്

ഒരിയ്ക്കൽ‌പ്പോലും
എന്നോടൊപ്പം നടക്കാൻ‌വരാത്ത
അച്ഛനെയോർത്ത്

പണ്ട്
എനിയ്ക്കു ചോറുവാരിത്തന്നുകൊണ്ട്
അച്ഛൻ അച്ഛച്ഛനോടു ചോദിച്ചു,
എന്നെങ്കിലും എനിയ്ക്കു വാരിത്തന്നിട്ടുണ്ടോ ?
ഒന്നും‌മിണ്ടാതിരുന്ന അച്ഛച്ഛൻ
അച്ഛൻ കേൾക്കാതെ
അമ്മയോടു പറഞ്ഞു,
മോനു പനിപിടിച്ചപ്പോൾ
തോളിലിട്ട് നാഴികകൾ നടന്നത്
പട്ടി കടിച്ചപ്പോൾ കരഞ്ഞത്
അവൻ കുടിച്ചപ്പോൾ പാതിമരിച്ചത്

ഓരോ മകനും കണക്കുചോദിക്കുന്നു
കാലത്തിനു കറുകേ

ഓരോ മകനും വിചാരിക്കുന്നു
അച്ഛനേക്കാൾ നല്ല അച്ഛനെന്ന്

നാളെ
മോന്റെ കൈപിടിച്ച് നടക്കുമ്പോൾ
അവനെന്താവും ചോദിക്കുക ?

Sunday, September 22, 2013

ഇറങ്ങിനടപ്പ്

വാതിൽ പിറകിൽ വലിച്ചടച്ച്
തിരിഞ്ഞു നോക്കാതെ
വീട്ടിൽ‌നിന്നിറങ്ങി നടന്നു.

നൂറടിവെച്ചാൽ
കുട്ടികളുമായി സ്കൂൾ‌വാൻ കാത്തുനിൽക്കുന്നിടം,
വലത്തോട്ട്
പാൽ പലചരക്ക് പച്ചക്കറി,
ഇടത്തോട്ട്
ബസ്‌സ്റ്റോപ്പ്,
നേരേ
എങ്ങോട്ടെന്നറിയാത്ത വഴി -
പോയാലോ അതിലേ ?

ഇരുട്ടായി തുടങ്ങുന്നു :
ആദ്യം കാണുന്നയാൾ കടന്നുപിടിയ്ക്കുമോ ?
ഒരു കാർ തൊട്ടടുത്തുവന്നുനിന്ന്
പിൻ‌വാതിൽ തുറന്ന്
വലിച്ചകത്തിടുമോ ?
ചത്തുപൊന്തുമോ പിറ്റേന്ന്
പാലത്തിനടിയിലോ
തോട്ടിലോ കുറ്റിക്കാട്ടിലോ ?
അഭിമാനമഭിനയിക്കേണ്ടിവരുമോ
സ്വയം വിൽ‌പ്പനയ്ക്കുവെച്ചുകൊണ്ട് ?

പറക്കും കമ്പളം നീർത്തുമെന്ന്
കുതിരപ്പുറത്തേറി വരുമെന്ന്
മാന്ത്രികവടി വീശുമെന്ന്
ഒരു കവിതയ്ക്കായ് കാത്തുനിന്നു.

പിന്നെ
തിരിച്ചു നടന്നു

വീട്ടിലേയ്ക്ക്.

Thursday, September 12, 2013

കണ്ണാടിദീനം

മിലാൻ കുന്ദേരയുടെ ‘The Art of the Novel' (1986) -ലെ ആറാംഭാഗമാണ് ‘അറുപത്തിമൂന്നു വാക്കുകൾ’. അദ്ദേഹത്തിന്റെ കലയിൽ, ചിന്തയിൽ, ഏറ്റവും പ്രധാനമായ വാക്കുകളും അവയ്ക്ക് അദ്ദേഹം സങ്കൽ‌പ്പിക്കുന്ന അർത്ഥങ്ങളും ചേർന്ന നിഘണ്ടു. ഇതിലെ അറുപതാമത്തെ വാക്കായ TRANSPARENCY യ്ക്ക് അദ്ദേഹം നൽകുന്ന വിവരണം ഇവിടെ മൊഴിമാറ്റം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു (മോശം മൊഴിമാറ്റങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് ഓർത്തുകൊണ്ട്, Unbearable Lightness of Being ‘ഉയിരടയാളങ്ങൾ’ എന്നു മൊഴിമാറ്റം ചെയ്യപ്പെട്ട ഭാഷയാണല്ലോ എന്റേത് എന്ന കുറ്റബോധത്തോടെ) :

സുതാര്യത.       യൂറോപ്പിലെ രാഷ്ട്രീയ-മാ‍ധ്യമ ഭാഷണങ്ങളിൽ സാധാരണമായിത്തീർന്നിരിക്കുന്ന പദം. അതർത്ഥമാകുന്നത് : പൊതുനോട്ടത്തിനായി വ്യക്തിജീവിതങ്ങളുടെ വെളിച്ചപ്പെടുത്തൽ. അതു നമ്മളെ ആന്ദ്രെ ബ്രെട്ടണിലേയ്ക്കും ഒരു കണ്ണാടിവീട്ടിൽ എല്ലാവരും കാൺകെ ജീവിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിലേയ്ക്കും കൊണ്ടുപോകുന്നു. കണ്ണാടിവീട് : ഒരു പഴയ ഉട്ടോപ്യൻ ആശയം, അതേസമയം, ആധുനികജീവിതത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന സ്വഭാവങ്ങളിലൊന്ന്. പ്രത്യക്ഷ തത്വം : സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ എത്ര അതാര്യമാകുന്നോ അത്രത്തോളം സുതാര്യമാകണം വ്യക്തിയുടെ ജീവിതസന്ദർഭങ്ങൾ; ഒരു പൊതുവ്യവസ്ഥയായിരിക്കുമ്പോഴും, ബ്യൂറോക്രസി പേരില്ലാത്തതാണ്, രഹസ്യസ്വഭാവമുള്ളതും ഗൂഢപദാവലികളാൽ എഴുതപ്പെട്ടതും ദുർഗ്രാഹ്യവുമാണ്, അതേസമയം, സ്വകാര്യവ്യക്തി തന്റെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്നു, മാധ്യമങ്ങൾ ആജ്ഞാപിയ്ക്കുകയാണെങ്കിൽ, അയാൾക്ക് പിന്നീടൊരിക്കലും പ്രണയത്തിലോ രോഗത്തിലോ മരണത്തിലോ സ്വകാര്യതയുടെ ഒരു നിമിഷം‌പോലും കിട്ടുകയുമില്ല. മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചുകയറാനുള്ള ത്വര എന്ന വളരെപ്പഴയ ആക്രമണരൂപം നമ്മുടെ കാലത്ത് സ്ഥാപനവത്കരിക്കപ്പെടുന്നു (ബ്യൂറോക്രസി അതിന്റെ ആധാരരേഖകളിലൂടെ, മാധ്യമങ്ങൾ അവയുടെ റിപ്പോർട്ടർമാരിലൂടെ), സദാചാരപരമായി നീതീകരിക്കപ്പെടുന്നു (അറിയാനുള്ള അവകാശം മനുഷ്യന്റെ അവകാശങ്ങളിൽ ഏറ്റവും ആദ്യത്തേതായി മാറിയിരിക്കുന്നു എന്നനിലയിൽ), കാവ്യവത്ക്കരിക്കപ്പെടുന്നു (transparence എന്ന സുന്ദരമായ ഫ്രഞ്ചുവാക്കിലൂടെ).

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ രണ്ടുഭാഗം ഓണപ്പത്തിപ്പു നിറയെ മലയാള കലാരംഗത്തുള്ളവരുടെ രോഗാനുഭവമെഴുത്തുകൾ (അനുഭവരോഗമെഴുത്തുകൾ എന്നുമാവാം) കണ്ടപ്പോൾ കുന്ദേരയെ വീണ്ടും ഓർമ്മിച്ചു.

നല്ലകാര്യങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടു തുടങ്ങാമെങ്കിൽ : രോഗം എഴുത്തിൽ കടന്നു വരുന്ന പലവഴികളെക്കുറിച്ചുള്ള അജയ്.പി.മങ്ങാട്ടിന്റെ ലേഖനം മികച്ചതാണ്. അജയിന്റെ പാണ്ഡിത്യം മോഹനമായ കാഴ്ചയാണ്, അതിലേറെ മോഹനം ലേഖനത്തിന്റെ ആദ്യഭാഗത്തെ ഇരുണ്ട അന്തരീക്ഷം. രോഗം, സർഗ്ഗാത്മകത, വൈദ്യം, വ്യായാമം, ജനകീയ പ്രതിരോധം എന്നിവ ചർച്ച ചെയ്യുന്ന ഡോ.ബി.ഇക്ബാൽ, ഡോ.ഖദീജ മുംതാസ്, എൻ.എ.നസീർ, ഇ.ഉണ്ണികൃഷ്ണൻ, എം.സുൽഫത്ത് എന്നിവരുടെ എഴുത്തും നന്നായിരിക്കുന്നു. ഇവർ സ്വന്തം വ്യക്തി ജീവിതങ്ങളെക്കുറിച്ചല്ല കൂടുതലും എഴുതിയിരിക്കുന്നത്.  മറ്റ് അഞ്ചു പേരുടെ കാര്യത്തിൽ, അവർ സ്വകാര്യാനുഭവങ്ങൾ വെളിപ്പെടുത്തുമ്പോഴും,  അവർ പറഞ്ഞതിന് പൊതുമണ്ഡലത്തിൽ പ്രസക്തിയുണ്ട് : ഓട്ടോപാതോഗ്രാഫിയെക്കുറിച്ച് ചന്ദ്രമതി; സാമൂഹ്യചരിത്രം എന്ന നിലയിൽ രോഗനുഭവങ്ങളെക്കുറിച്ച് ദേവകി നിലയങ്ങോട്; സ്റ്റേറ്റിന്റെ ഘടനകൾ വ്യക്തിയുടെ സ്വകാര്യത തകർത്തതിന്റെ ജീവിതാനുഭവത്തെക്കുറിച്ച്  നമ്പി നാരായണൻ; കേരളത്തിന്റെ സമൂഹരോഗങ്ങളിലൊന്നായ അമിതമദ്യപാനത്തിന്റെ ദുരന്തവും അതുമറികടന്നതിന്റെ ഉദാഹരണവും സ്വന്തം അനുഭവത്തിലൂടെ എം.ജി.ശശി; രോഗാനുഭവങ്ങളെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ധീരമായ രീതികൾ എന്ന വീക്ഷണകോണിലൂടെ ഗീത. നിർഭാഗ്യവശാൽ, നല്ലകാര്യങ്ങൾക്ക് ദൈർഘ്യം വളരെക്കുറവ്.

ബാക്കിയുള്ള മുപ്പത്തെട്ടുപേർ വായനക്കാരോട് വായനിറച്ചു പറയുന്നു, സ്വന്തം ആധിവ്യാധികളെക്കുറിച്ച്, ഉറ്റവരുടെ രോഗത്തേയും മരണത്തേയും കുറിച്ച്. ഇവർക്കെല്ലാം പൊതുവായുള്ള അവസ്ഥയ്ക്കൊരു പേരുണ്ട് : കണ്ണാടിദീനം (Mirror Mania). ലക്ഷണങ്ങൾ : സ്വന്തം സ്വകാര്യത പരസ്യപ്പെടുത്താനുള്ള ആക്രാന്തം, ഒരു കണ്ണാടിവീട്ടിൽ (വേണമെങ്കിൽ അതിന് മലയാളിഗ്ലാസ്‌ഹൌസ് എന്നു പേരിടാം) സർവരുടേയും നോട്ടത്തിനു കീഴിൽ പാർക്കാനുള്ള ആഗ്രഹം, തന്നോട് ഏതെങ്കിലും രീതിയിൽ ഇടപഴകുന്ന സ്വന്തക്കാരുടേയും സുഹൃത്തുക്കളുടേയും സ്വകാര്യതയുടെ റോയൽറ്റി തനിയ്ക്കാണെന്ന വിശ്വാസം, എന്തെഴുതിയാലും അത് തന്നെക്കുറിച്ചുതന്നെയായിത്തീരുന്ന എഴുത്തുശീലം. സ്വന്തം മൂലക്കുരുവിനെക്കുറിച്ചോ ക്യാൻസറിനെക്കുറിച്ചോ എഴുതുന്നതൊരുകാര്യം. അത് മറ്റൊരാളുടേതാകുമ്പോൾ - അത് എത്ര അടുത്ത ബന്ധമായാലും, അയാളുടെ മരണശേഷമാണെങ്കിലും - ആ വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്, അതിൽ ആക്രമണോത്സുകതയുണ്ട്. ഇവരുടെ ആരുടേയും മകളോ മകനോ സഹോദരിയോ സഹോദരനോ ഭാര്യയോ ഭർത്താവോ അമ്മയോ അച്ഛനോ അടുത്ത സുഹൃത്തോ ആവാതെപോയതിൽ ഞാൻ പരമകാരുണികനായ തമ്പുരാനോടു നന്ദി പറഞ്ഞു, ജീവിച്ചിരിക്കുമ്പോഴോ മരിച്ചശേഷമോ എന്റെ ഏറ്റവും സ്വകാര്യമായ രോഗനിമിഷങ്ങൾ ഈ അനുഭവമെഴുത്തുരോഗക്കാരിലൂടെ വെളിച്ചപ്പെടാതെ കാത്തതിന്. രോഗാനുഭവങ്ങളിലൂടെ കടന്നുപോയി ഡോസ്റ്റോവ്സ്കി സ്റ്റൈലിൽ സ്ഫുടംചെയ്യപ്പെട്ട ഇവരുടെ പ്രതിഭാശോഭ വായനക്കാർക്കു നന്നായി കിട്ടാനുള്ള സൌകര്യത്തിന് ഓരോരുത്തരുടേയും ചക്ക വലിപ്പത്തിലുള്ള ഫോട്ടോകൾ കൊടുത്തിട്ടുണ്ട്, ലഭ്യമായ സന്ദർഭങ്ങളിൽ ശൈശവം മുതലുള്ള പ്രതിഭാവളർച്ചയുടെ പടവുകളും. എഡിറ്ററുടെ നർമ്മബോധം ഏറ്റവും വെളിപ്പെടുക രണ്ടിലൊരുഭാഗത്തിന്റെ 102,103 പേജുകളിൽ പരന്നു കിടക്കുന്ന പരസ്യം കാണുമ്പോഴാണ് : മരണാനന്തരകാര്യങ്ങൾക്കു ബന്ധപ്പെടുക !

ഹാ ! വായിലെ കയ്പ്പുരസം മാറ്റാൻ കുന്ദേരയിലേയ്ക്കു തിരിച്ചുപോകട്ടെ :
‘അറുപത്തിമൂന്നു വാക്കുകളി’ ലെ നാൽ‌പ്പത്തേഴാമത്തേത് :

നോവലിസ്റ്റ് (അദ്ദേഹത്തിന്റെ ജീവിതവും).       ഫ്ലോബേർ പറഞ്ഞു, “താൻ ഒരിയ്ക്കലും ജീവിച്ചിരുന്നിട്ടില്ലെന്ന് വരുംതലമുറകളെ വിശ്വസിപ്പിക്കാൻ കലാകാരന് കഴിയണം”. പ്രശസ്തരായ എഴുത്തുകാരെക്കുറിച്ചുള്ള ഒരു പരമ്പരയിൽ തന്റെ ഛായാചിത്രം ഉൾപ്പെടുത്താൻ മോപ്പസാങ് തയ്യാറായില്ല : “ഒരു വ്യക്തിയുടെ സ്വകാര്യജീവിതവും മുഖവും പൊതുജനത്തിനുള്ളതല്ല”. തന്നെയും മുസിലിനേയും കാഫ്കയേയും കുറിച്ച് ഹെർമൻ ബ്രോഹ് പറഞ്ഞു : “ഞങ്ങൾ മൂവർക്കും യഥാർത്ഥ ജീവചരിത്രങ്ങളില്ല”. ഇതിനർത്ഥം അവരുടെ ജീവിതങ്ങൾ സംഭവങ്ങൾ കുറഞ്ഞവയായിരുന്നു എന്നല്ല, മറിച്ച്, ശ്രദ്ധേയരാവാനോ പൊതുമണ്ഡലത്തിലെത്താനോ ജീവ-ചരിത്രങ്ങളായിമാറാനോ ആയിരുന്നില്ല അവരുടെ ഭാഗധേയം. ആരോ കാൾ കാപെക്കിനോടു ചോദിയ്ക്കുന്നു എന്തുകൊണ്ടു കവിത എഴുതുന്നില്ലെന്ന്. അദ്ദേഹത്തിന്റെ മറുപടി : “കാരണം എന്നെക്കുറിച്ചു സംസാരിക്കുന്നതിനെ ഞാൻ വെറുക്കുന്നു”. യഥാർത്ഥ നോവലിസ്റ്റിന്റെ സവിശേഷ സ്വഭാവം : അയാൾ തന്നെക്കുറിച്ചു സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. നബാക്കോഫ് പറഞ്ഞു, “മഹത്തുക്കളായ എഴുത്തുകാരുടെ അമൂല്യജീവിതങ്ങളിൽ തലയിടുന്നതിനെ ഞാൻ വെറുക്കുന്നു. ഒരു ജീവചരിത്രരചയിതാവിനും ഒരിയ്ക്കലും എന്റെ സ്വകാര്യജീവിതത്തിന്റെ അൽ‌പ്പദർശനം‌പോലും കിട്ടാൻ‌പോകുന്നില്ല”. ഇറ്റാലോ കാൽ‌വിനോ മുന്നറിയിപ്പു തന്നു : തന്റെ ജീവിതത്തെക്കുറിച്ച് സത്യമായ ഒരു വാക്കുപോലും തന്നിൽ‌നിന്നാരും പ്രതീക്ഷിക്കേണ്ട. വില്യം ഫോക്നർ ആഗ്രഹിച്ചു, “ഒരു സ്വകാര്യവ്യക്തി എന്നനിലയിൽ ചരിത്രത്തിൽ‌നിന്നും നിഷ്കാസിതനും റദ്ദാക്കപ്പെട്ടവനുമാകാൻ, അടയാളങ്ങളില്ലതെ കടന്നുപോകാൻ, അച്ചടിക്കപ്പെട്ട പുസ്തകങ്ങളൊഴിച്ച് മറ്റൊന്നും അവശേഷിപ്പിക്കാതിരിക്കാൻ”. (അടിവരയിടുക : പുസ്തകങ്ങൾ, അച്ചടിക്കപ്പെട്ടവ. അതായത്, അപൂർണ്ണമായ കൈയെഴുത്തുപ്രതികളോ എഴുത്തുകളോ ഡയറികളോ പാടില്ല.) പ്രസിദ്ധമായ ഒരു രൂപകത്തിൽ, നോവലിസ്റ്റ് അയാളുടെ ജീവിതം എന്ന വീടു തകർക്കുകയും അതിന്റെ കല്ലുകൾ‌കൊണ്ട് മറ്റൊരു വീടുണ്ടാക്കുകയും ചെയ്യുന്നു : അയാളുടെ നോവലിന്റെ. അതിൽനിന്നും അനുമാനിക്കാവുന്നത്, ഒരു നോവലിസ്റ്റിന്റെ ജീവചരിത്രരചയിതാക്കൾ നോവലിസ്റ്റ് നിർമ്മിച്ചതിനെ ഉടയ്ക്കുന്നു, അദ്ദേഹം ഉടച്ചതിനെ പുനർനിർമ്മിക്കുന്നു. കലയുടെ നിലപാടിൽനിന്നു നോക്കിയാൽ ഏറ്റവും നിഷേധാത്മകമായ അവരുടെ പരിശ്രമം, ഒരു നോവലിന്റെ മൂല്യത്തേയോ അർത്ഥത്തേയോ പ്രകാശിപ്പിക്കാൻ കഴിവില്ലാത്തതാണ്. ജോസഫ്.കെ.യേക്കാൾ കാഫ്ക കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന നിമിഷം കാഫ്കയുടെ മരണാനന്തര മരണപ്രക്രിയ ആരംഭിക്കുന്നു.


  നിഷേധക്കുറിപ്പ് : ഒരു നിലപാടിനോടാണ് എന്റെ വിമർശം, വ്യക്തികളോടല്ല. 

Thursday, September 05, 2013

കുമാരപുരാണം

ഒന്ന്‌
ബീവറേജ്‌ കടയ്‌ക്കു മുന്‍പില്‍
പുലര്‍ച്ചെ
ഒറ്റക്കാലില്‍ നിന്നു കുമാരൻ.
രണ്ടുലിറ്റര്‍ തണുത്ത മിനറല്‍ വാട്ടര്‍
ഒരുലിറ്റര്‍ തണുത്ത സോഡ
ഒരുപാക്കറ്റ്‌ മിക്‌സ്ചര്‍
ഒരുപാക്കറ്റ്‌ കപ്പവറുത്തത്‌
അരക്കിലോ ഓറഞ്ച്‌
ഒരുപാക്കറ്റ്‌ ചെമ്മീന്‍ പൊടി
അരപാക്കറ്റ്‌ സിഗരറ്റ്‌
ഒരു തീപ്പെട്ടി
അഞ്ച്‌ പ്ലാസ്റ്റിക്‌ കോപ്പകള്‍
-എല്ലാം റെഡിയാണ്‌ കാറിൽ,
സാധനം കൂടി കിട്ടിയാല്‍ മതി.
ആരു വാങ്ങും സാധനം ?
എല്ലാവരേയും എല്ലാവരും അറിയും.
കുമാരനെ ആര്‍ക്കുമറിയില്ല
കുമാരനെ ആരും തെറ്റിദ്ധരിക്കില്ല.
കൂട്ടുകാര്‍ കാറിലിരുന്നു,
ഒരു കാലില്‍ നിന്നും
ഭാരം മറ്റേ കാലിലേയ്ക്കു മാറ്റി
തപസ്സു തുടര്‍ന്നു കുമാരൻ.

രണ്ട്‌
കുട്ടിക്കാലത്ത്‌
കുമാരന്‍ എല്ലാ സിനിമയ്ക്കും പോവും.
അച്ഛന്‍ കൊണ്ടുപോവും.
ചിലപ്പോള്‍ കുടുംബത്തോടെ,
പലപ്പോഴും അച്ഛന്റെ കൂട്ടുകാര്‍ക്കൊപ്പം.
ജയനും സുകുമാരനും സോമനും
ബാലന്‍ കെ നായരും
നടുക്കു വെച്ച്‌
പേരറിയാത്ത വെളുത്ത പെണ്ണുങ്ങളുടെ
കാബറേയും
ബലാത്സംഗവും
പൊട്ടിത്തെറികളും
ചോരയും മരണവുമുള്ള സിനിമകൾ.
കൊട്ടകയ്ക്കകത്തു കയറിയാലുടന്‍
അച്ഛനെ കാണാതാവും.
പടം തുടങ്ങിക്കഴിഞ്ഞ്‌ വന്നിരിക്കുമ്പോള്‍
കുടിച്ച മണമടിക്കും.
ചിലപ്പോള്‍ ഇന്റര്‍വെല്ലിന്‌
പുറത്തുപോകുന്ന അച്ഛന്‍
തിരിച്ചെത്തുകയേയില്ല.
പടം വിട്ടിറങ്ങുമ്പോള്‍
കൊട്ടക വരാന്തയില്‍
ഇരുന്നുറങ്ങുന്നുണ്ടാവും.
ഒരിയ്ക്കല്‍ ഉടുമുണ്ടില്ലാതെ കിടന്നുറങ്ങി,
വിളിച്ചിട്ടെഴുന്നേറ്റില്ല.
ആള്‍ക്കാരുടെ നോട്ടത്തിനുനടുവില്‍
ചൂളിനില്‍ക്കുമ്പോള്‍
അച്ഛന്‍ ചത്തുകിടക്കുകയാവണേയെന്ന്‌
കുമാരന്‍ ആഗ്രഹിച്ചു.
അച്ഛന്‍ ചത്തില്ല,
കുമാരന്റെ സിനിമ കാണലും.

മൂന്ന്‌
ചെറിയ പ്ലാസ്റ്റിക്‌ കോപ്പയില്‍
മദ്യമൊഴിച്ചാല്‍
കുമാരന്‌ അളവുതെറ്റും.
കുറഞ്ഞുപോവരുതെന്നോര്‍ത്ത്‌
ഒഴിച്ചുവരുമ്പോള്‍
വെള്ളം കുറയും.
മൂന്നു കോപ്പ കഴിയുമ്പോള്‍
കണ്ണില്‍ ഇരുട്ടു കയറും
ഉച്ചത്തില്‍ സംസാരിച്ചുതുടങ്ങും
മുട്ടന്‍ തെറികൾ കാച്ചും.
ഒരു പ്രകടനം തരപ്പെട്ട സന്തോഷത്തില്‍
തലകള്‍ തിരിയും,
ആര്‍പ്പും കൈകൊട്ടും കിട്ടും.
ചിലപ്പോള്‍ കുമാരന്‍ പാടും,
വേണുനാഗവള്ളി പാട്ടുകൾ.
ചൈത്രം ചായം ചാലിക്കും, 1
ശാരദിന്ദു മലര്‍ദീപനാളം നീട്ടും. 2
വെള്ളിക്കടലാസ്സില്‍ പൊതിഞ്ഞ
ബീഫ്‌ഫ്രൈയും പൊറോട്ടയും
പുറത്തെടുക്കും മുന്‍പ്‌
കുമാരന്‍ വീണിരിക്കും.
കൂട്ടുകാര്‍ ചവയ്ക്കുന്നതു കേള്‍ക്കുമ്പോള്‍
കുമാരന്‌ ഛര്‍ദ്ദിക്കാന്‍ വരും.
മുട്ടിലിഴഞ്ഞ്‌ ബാത്റൂമില്‍ കയറും
കമ്മോഡിലേയ്ക്ക് ഛര്‍ദ്ദിക്കും.
പിറ്റേന്നുരാവിലെ
ഒന്നും കഴിക്കാന്‍ പറ്റാതെ
പാത്രത്തിനു മുൻ‌പിലിരിക്കുമ്പോള്‍
കുമാരന്‍ പ്രതിജ്ഞയെടുക്കും
ഇനി കുടിക്കില്ലെന്ന്.
സ്വയംഭോഗം നിര്‍ത്തുമെന്നും
പെണ്ണുങ്ങളെ ആർത്തിയോടെ നോക്കില്ലെന്നും
സെക്‌സ്‌ സൈറ്റുകള്‍ തപ്പില്ലെന്നും
വ്യഭിചരിക്കില്ലെന്നും
എത്രതവണ പ്രതിജ്ഞയെടുത്തതാണ്.
അത്രയ്ക്കൊന്നും കുഴപ്പം
കുടിയ്ക്കില്ലെന്ന ന്യായത്തില്‍
കുമാരന്‍ പ്രതിജ്ഞ തെറ്റിക്കും.

നാല്‌
പഴയ സിനിമാപാട്ടുകളെ
പേടിയാണ്‌ കുമാരന്.
വീട്ടില്‍ ടേപ്പ്‌റിക്കോഡര്‍
ഒരിയ്ക്കലും നിര്‍ത്താതെ പാടിയിരുന്നു,
അച്ഛന്‍ ടേപ്പുകള്‍ തുറന്ന്‌
കുടല്‍മാലകള്‍ കുരുക്കഴിച്ചിരുന്നു.
മുറ്റത്തിറങ്ങിയതിന്‌
അനിയത്തിയുടെ കളിപ്പാട്ടം കേടാക്കിയതിന്‌
അവളെ കടിച്ചതിന്‌
അവലോസ്‌പൊടി കട്ടുതിന്നതിന്‌
അന്നു കിട്ടിയ അടികളുടെ നോവും
അച്ഛന്റെ മണവുമുള്ള
ആ പാട്ടുകള്‍ക്കൊപ്പം
നിഴലായ്‌ ഒഴുകിവരും 3
മരിച്ച നക്ഷത്രങ്ങളില്‍ നിന്നുള്ള വെളിച്ചം.

അഞ്ച്‌
മൊബൈലില്‍ സമയമുറപ്പിച്ചപ്പോള്‍
അവള്‍ ചോദിച്ചു,
ക്രോപ്പു ചെയ്യണോ, ഷേവു ചെയ്യണോ?
കുമാരനു ഛര്‍ദ്ദിക്കാന്‍ വന്നു.
ചീത്തപറയാന്‍ വാതുറന്നതാണ്‌,.
അപ്പോഴോര്‍ത്തു
അവളുടെ സ്വരത്തിലെ
സന്തോഷിപ്പിക്കാനുള്ള ആഗ്രഹം,
ആദ്യഇണചേരലിലേതുപോലുള്ള സങ്കോചം.
നിനക്കിഷ്‌ടമുള്ളത്.
കുമാരന്റെ ഇഷ്‌ടം അവള്‍ക്കറിയണം.
അതിലേതു തിരഞ്ഞെടുത്തുവെന്ന്‌
പിന്നെ പലപ്പോഴും തലപുകച്ചിട്ടുണ്ട്‌,
അവളുടെ ശരീരം ഓര്‍ത്തുനോക്കിയിട്ടുണ്ട്.
ക്രോപ്പോ ? ഷേവോ ?
നല്ലപോലെ ഉദ്ധരിച്ചോ,
അവള്‍ക്കു സുഖിച്ചോ
എന്നതിനൊക്കെ പകരം
കുമാരന്‍ കുടുങ്ങിക്കിടന്നത്‌
ഈ രണ്ടു ചോദ്യങ്ങളിൽ.

ആറ്‌
കുമാരന്‌ ഫ്രോയ്‌ഡിനെ ഇഷ്‌ടമാണ്.
സ്വന്തം ജീവിതത്തിലെ
ഒരേയൊരുവില്ലനായി
ചത്തുപോയ അച്ഛനെ പ്രതിഷ്‌ഠിച്ചതും
ആണും പെണ്ണും തമ്മില്‍
ധര്‍മ്മസാധനം ശരീരം മാത്രമെന്നുറപ്പിച്ചതും
ആ ചെറിയ താടിക്കാരന്റെ പേരിൽ.
കുമാരന്‌ മാര്‍ക്‌സിനേയും ഇഷ്‌ടമാണ്.
അന്തിവെളിച്ചത്തില്‍
ഇലച്ചാര്‍ത്തിന്റേയും മേഘങ്ങളുടേയും
കൂട്ടുപിണച്ചിലിനിടയില്‍
ആ മുഖം കൽപ്പിച്ചെടുക്കാന്‍ നല്ല രസം.
ഇടയ്‌ക്ക്‌ ഒരു കട്ടിക്കണ്ണടയും കാണാം.
ഏതു ചേറില്‍ പുതയുമ്പോഴും
പാപപരിഹാരാര്‍ത്ഥം
വഴിപാടുകള്‍
ആ വലിയ താടിക്കാരന്റെ പേരിൽ.

ഏഴ്‌
കമ്മോഡും കെട്ടിപ്പിടിച്ചിരുന്നു കുമാരൻ.
കഴുതപ്പുറത്തു വന്നു
താടിക്കാരൻ.
ചെറിയ താടിയോ വലിയ താടിയോ?
വ്യക്തമല്ല മുഖം
കാലനോ?
അച്ഛന്റെ പ്രേതമോ?
കമ്മോഡില്‍ മുറുക്കെപ്പിടിച്ചു കുമാരൻ.
എല്ലാ താടിക്കാരേയും
താടിമീശകളില്ലാത്തവരേയും
വിളിച്ചുചൊല്ലി പ്രാര്‍ത്ഥിച്ചു കുമാരന്‍,
കെട്ടിയെടുക്കല്ലേ എവിടേക്കും
കുമാരനായിരിക്കണേ എന്നേക്കും.
....................................................................................................................................
1, 2, 3 : പ്രസിദ്ധ സിനിമാഗാനങ്ങൾ

 (‘നിമിഷങ്ങളുടെ പുസ്തകം’ എന്ന സമാഹരത്തിൽ‌നിന്നും)