Saturday, September 28, 2013

അച്ഛനും മകനും

മോന്റെ കൈപിടിച്ച്
ഞാൻ നടക്കുന്നു,
അവന്റെ തീരാത്ത ചോദ്യങ്ങൾക്ക്
മറുപടി പറഞ്ഞ്പറഞ്ഞ്
പൂച്ചവാൽ‌ച്ചെടി പറിച്ചുകൊടുത്ത്
കൊഴിഞ്ഞ ചമ്പകപ്പൂക്കൾ പെറുക്കിയെടുത്ത്

ഒരിയ്ക്കൽ‌പ്പോലും
എന്നോടൊപ്പം നടക്കാൻ‌വരാത്ത
അച്ഛനെയോർത്ത്

പണ്ട്
എനിയ്ക്കു ചോറുവാരിത്തന്നുകൊണ്ട്
അച്ഛൻ അച്ഛച്ഛനോടു ചോദിച്ചു,
എന്നെങ്കിലും എനിയ്ക്കു വാരിത്തന്നിട്ടുണ്ടോ ?
ഒന്നും‌മിണ്ടാതിരുന്ന അച്ഛച്ഛൻ
അച്ഛൻ കേൾക്കാതെ
അമ്മയോടു പറഞ്ഞു,
മോനു പനിപിടിച്ചപ്പോൾ
തോളിലിട്ട് നാഴികകൾ നടന്നത്
പട്ടി കടിച്ചപ്പോൾ കരഞ്ഞത്
അവൻ കുടിച്ചപ്പോൾ പാതിമരിച്ചത്

ഓരോ മകനും കണക്കുചോദിക്കുന്നു
കാലത്തിനു കറുകേ

ഓരോ മകനും വിചാരിക്കുന്നു
അച്ഛനേക്കാൾ നല്ല അച്ഛനെന്ന്

നാളെ
മോന്റെ കൈപിടിച്ച് നടക്കുമ്പോൾ
അവനെന്താവും ചോദിക്കുക ?

Sunday, September 22, 2013

ഇറങ്ങിനടപ്പ്

വാതിൽ പിറകിൽ വലിച്ചടച്ച്
തിരിഞ്ഞു നോക്കാതെ
വീട്ടിൽ‌നിന്നിറങ്ങി നടന്നു.

നൂറടിവെച്ചാൽ
കുട്ടികളുമായി സ്കൂൾ‌വാൻ കാത്തുനിൽക്കുന്നിടം,
വലത്തോട്ട്
പാൽ പലചരക്ക് പച്ചക്കറി,
ഇടത്തോട്ട്
ബസ്‌സ്റ്റോപ്പ്,
നേരേ
എങ്ങോട്ടെന്നറിയാത്ത വഴി -
പോയാലോ അതിലേ ?

ഇരുട്ടായി തുടങ്ങുന്നു :
ആദ്യം കാണുന്നയാൾ കടന്നുപിടിയ്ക്കുമോ ?
ഒരു കാർ തൊട്ടടുത്തുവന്നുനിന്ന്
പിൻ‌വാതിൽ തുറന്ന്
വലിച്ചകത്തിടുമോ ?
ചത്തുപൊന്തുമോ പിറ്റേന്ന്
പാലത്തിനടിയിലോ
തോട്ടിലോ കുറ്റിക്കാട്ടിലോ ?
അഭിമാനമഭിനയിക്കേണ്ടിവരുമോ
സ്വയം വിൽ‌പ്പനയ്ക്കുവെച്ചുകൊണ്ട് ?

പറക്കും കമ്പളം നീർത്തുമെന്ന്
കുതിരപ്പുറത്തേറി വരുമെന്ന്
മാന്ത്രികവടി വീശുമെന്ന്
ഒരു കവിതയ്ക്കായ് കാത്തുനിന്നു.

പിന്നെ
തിരിച്ചു നടന്നു

വീട്ടിലേയ്ക്ക്.

Thursday, September 12, 2013

കണ്ണാടിദീനം

മിലാൻ കുന്ദേരയുടെ ‘The Art of the Novel' (1986) -ലെ ആറാംഭാഗമാണ് ‘അറുപത്തിമൂന്നു വാക്കുകൾ’. അദ്ദേഹത്തിന്റെ കലയിൽ, ചിന്തയിൽ, ഏറ്റവും പ്രധാനമായ വാക്കുകളും അവയ്ക്ക് അദ്ദേഹം സങ്കൽ‌പ്പിക്കുന്ന അർത്ഥങ്ങളും ചേർന്ന നിഘണ്ടു. ഇതിലെ അറുപതാമത്തെ വാക്കായ TRANSPARENCY യ്ക്ക് അദ്ദേഹം നൽകുന്ന വിവരണം ഇവിടെ മൊഴിമാറ്റം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു (മോശം മൊഴിമാറ്റങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് ഓർത്തുകൊണ്ട്, Unbearable Lightness of Being ‘ഉയിരടയാളങ്ങൾ’ എന്നു മൊഴിമാറ്റം ചെയ്യപ്പെട്ട ഭാഷയാണല്ലോ എന്റേത് എന്ന കുറ്റബോധത്തോടെ) :

സുതാര്യത.       യൂറോപ്പിലെ രാഷ്ട്രീയ-മാ‍ധ്യമ ഭാഷണങ്ങളിൽ സാധാരണമായിത്തീർന്നിരിക്കുന്ന പദം. അതർത്ഥമാകുന്നത് : പൊതുനോട്ടത്തിനായി വ്യക്തിജീവിതങ്ങളുടെ വെളിച്ചപ്പെടുത്തൽ. അതു നമ്മളെ ആന്ദ്രെ ബ്രെട്ടണിലേയ്ക്കും ഒരു കണ്ണാടിവീട്ടിൽ എല്ലാവരും കാൺകെ ജീവിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിലേയ്ക്കും കൊണ്ടുപോകുന്നു. കണ്ണാടിവീട് : ഒരു പഴയ ഉട്ടോപ്യൻ ആശയം, അതേസമയം, ആധുനികജീവിതത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന സ്വഭാവങ്ങളിലൊന്ന്. പ്രത്യക്ഷ തത്വം : സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ എത്ര അതാര്യമാകുന്നോ അത്രത്തോളം സുതാര്യമാകണം വ്യക്തിയുടെ ജീവിതസന്ദർഭങ്ങൾ; ഒരു പൊതുവ്യവസ്ഥയായിരിക്കുമ്പോഴും, ബ്യൂറോക്രസി പേരില്ലാത്തതാണ്, രഹസ്യസ്വഭാവമുള്ളതും ഗൂഢപദാവലികളാൽ എഴുതപ്പെട്ടതും ദുർഗ്രാഹ്യവുമാണ്, അതേസമയം, സ്വകാര്യവ്യക്തി തന്റെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്നു, മാധ്യമങ്ങൾ ആജ്ഞാപിയ്ക്കുകയാണെങ്കിൽ, അയാൾക്ക് പിന്നീടൊരിക്കലും പ്രണയത്തിലോ രോഗത്തിലോ മരണത്തിലോ സ്വകാര്യതയുടെ ഒരു നിമിഷം‌പോലും കിട്ടുകയുമില്ല. മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചുകയറാനുള്ള ത്വര എന്ന വളരെപ്പഴയ ആക്രമണരൂപം നമ്മുടെ കാലത്ത് സ്ഥാപനവത്കരിക്കപ്പെടുന്നു (ബ്യൂറോക്രസി അതിന്റെ ആധാരരേഖകളിലൂടെ, മാധ്യമങ്ങൾ അവയുടെ റിപ്പോർട്ടർമാരിലൂടെ), സദാചാരപരമായി നീതീകരിക്കപ്പെടുന്നു (അറിയാനുള്ള അവകാശം മനുഷ്യന്റെ അവകാശങ്ങളിൽ ഏറ്റവും ആദ്യത്തേതായി മാറിയിരിക്കുന്നു എന്നനിലയിൽ), കാവ്യവത്ക്കരിക്കപ്പെടുന്നു (transparence എന്ന സുന്ദരമായ ഫ്രഞ്ചുവാക്കിലൂടെ).

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ രണ്ടുഭാഗം ഓണപ്പത്തിപ്പു നിറയെ മലയാള കലാരംഗത്തുള്ളവരുടെ രോഗാനുഭവമെഴുത്തുകൾ (അനുഭവരോഗമെഴുത്തുകൾ എന്നുമാവാം) കണ്ടപ്പോൾ കുന്ദേരയെ വീണ്ടും ഓർമ്മിച്ചു.

നല്ലകാര്യങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടു തുടങ്ങാമെങ്കിൽ : രോഗം എഴുത്തിൽ കടന്നു വരുന്ന പലവഴികളെക്കുറിച്ചുള്ള അജയ്.പി.മങ്ങാട്ടിന്റെ ലേഖനം മികച്ചതാണ്. അജയിന്റെ പാണ്ഡിത്യം മോഹനമായ കാഴ്ചയാണ്, അതിലേറെ മോഹനം ലേഖനത്തിന്റെ ആദ്യഭാഗത്തെ ഇരുണ്ട അന്തരീക്ഷം. രോഗം, സർഗ്ഗാത്മകത, വൈദ്യം, വ്യായാമം, ജനകീയ പ്രതിരോധം എന്നിവ ചർച്ച ചെയ്യുന്ന ഡോ.ബി.ഇക്ബാൽ, ഡോ.ഖദീജ മുംതാസ്, എൻ.എ.നസീർ, ഇ.ഉണ്ണികൃഷ്ണൻ, എം.സുൽഫത്ത് എന്നിവരുടെ എഴുത്തും നന്നായിരിക്കുന്നു. ഇവർ സ്വന്തം വ്യക്തി ജീവിതങ്ങളെക്കുറിച്ചല്ല കൂടുതലും എഴുതിയിരിക്കുന്നത്.  മറ്റ് അഞ്ചു പേരുടെ കാര്യത്തിൽ, അവർ സ്വകാര്യാനുഭവങ്ങൾ വെളിപ്പെടുത്തുമ്പോഴും,  അവർ പറഞ്ഞതിന് പൊതുമണ്ഡലത്തിൽ പ്രസക്തിയുണ്ട് : ഓട്ടോപാതോഗ്രാഫിയെക്കുറിച്ച് ചന്ദ്രമതി; സാമൂഹ്യചരിത്രം എന്ന നിലയിൽ രോഗനുഭവങ്ങളെക്കുറിച്ച് ദേവകി നിലയങ്ങോട്; സ്റ്റേറ്റിന്റെ ഘടനകൾ വ്യക്തിയുടെ സ്വകാര്യത തകർത്തതിന്റെ ജീവിതാനുഭവത്തെക്കുറിച്ച്  നമ്പി നാരായണൻ; കേരളത്തിന്റെ സമൂഹരോഗങ്ങളിലൊന്നായ അമിതമദ്യപാനത്തിന്റെ ദുരന്തവും അതുമറികടന്നതിന്റെ ഉദാഹരണവും സ്വന്തം അനുഭവത്തിലൂടെ എം.ജി.ശശി; രോഗാനുഭവങ്ങളെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ധീരമായ രീതികൾ എന്ന വീക്ഷണകോണിലൂടെ ഗീത. നിർഭാഗ്യവശാൽ, നല്ലകാര്യങ്ങൾക്ക് ദൈർഘ്യം വളരെക്കുറവ്.

ബാക്കിയുള്ള മുപ്പത്തെട്ടുപേർ വായനക്കാരോട് വായനിറച്ചു പറയുന്നു, സ്വന്തം ആധിവ്യാധികളെക്കുറിച്ച്, ഉറ്റവരുടെ രോഗത്തേയും മരണത്തേയും കുറിച്ച്. ഇവർക്കെല്ലാം പൊതുവായുള്ള അവസ്ഥയ്ക്കൊരു പേരുണ്ട് : കണ്ണാടിദീനം (Mirror Mania). ലക്ഷണങ്ങൾ : സ്വന്തം സ്വകാര്യത പരസ്യപ്പെടുത്താനുള്ള ആക്രാന്തം, ഒരു കണ്ണാടിവീട്ടിൽ (വേണമെങ്കിൽ അതിന് മലയാളിഗ്ലാസ്‌ഹൌസ് എന്നു പേരിടാം) സർവരുടേയും നോട്ടത്തിനു കീഴിൽ പാർക്കാനുള്ള ആഗ്രഹം, തന്നോട് ഏതെങ്കിലും രീതിയിൽ ഇടപഴകുന്ന സ്വന്തക്കാരുടേയും സുഹൃത്തുക്കളുടേയും സ്വകാര്യതയുടെ റോയൽറ്റി തനിയ്ക്കാണെന്ന വിശ്വാസം, എന്തെഴുതിയാലും അത് തന്നെക്കുറിച്ചുതന്നെയായിത്തീരുന്ന എഴുത്തുശീലം. സ്വന്തം മൂലക്കുരുവിനെക്കുറിച്ചോ ക്യാൻസറിനെക്കുറിച്ചോ എഴുതുന്നതൊരുകാര്യം. അത് മറ്റൊരാളുടേതാകുമ്പോൾ - അത് എത്ര അടുത്ത ബന്ധമായാലും, അയാളുടെ മരണശേഷമാണെങ്കിലും - ആ വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്, അതിൽ ആക്രമണോത്സുകതയുണ്ട്. ഇവരുടെ ആരുടേയും മകളോ മകനോ സഹോദരിയോ സഹോദരനോ ഭാര്യയോ ഭർത്താവോ അമ്മയോ അച്ഛനോ അടുത്ത സുഹൃത്തോ ആവാതെപോയതിൽ ഞാൻ പരമകാരുണികനായ തമ്പുരാനോടു നന്ദി പറഞ്ഞു, ജീവിച്ചിരിക്കുമ്പോഴോ മരിച്ചശേഷമോ എന്റെ ഏറ്റവും സ്വകാര്യമായ രോഗനിമിഷങ്ങൾ ഈ അനുഭവമെഴുത്തുരോഗക്കാരിലൂടെ വെളിച്ചപ്പെടാതെ കാത്തതിന്. രോഗാനുഭവങ്ങളിലൂടെ കടന്നുപോയി ഡോസ്റ്റോവ്സ്കി സ്റ്റൈലിൽ സ്ഫുടംചെയ്യപ്പെട്ട ഇവരുടെ പ്രതിഭാശോഭ വായനക്കാർക്കു നന്നായി കിട്ടാനുള്ള സൌകര്യത്തിന് ഓരോരുത്തരുടേയും ചക്ക വലിപ്പത്തിലുള്ള ഫോട്ടോകൾ കൊടുത്തിട്ടുണ്ട്, ലഭ്യമായ സന്ദർഭങ്ങളിൽ ശൈശവം മുതലുള്ള പ്രതിഭാവളർച്ചയുടെ പടവുകളും. എഡിറ്ററുടെ നർമ്മബോധം ഏറ്റവും വെളിപ്പെടുക രണ്ടിലൊരുഭാഗത്തിന്റെ 102,103 പേജുകളിൽ പരന്നു കിടക്കുന്ന പരസ്യം കാണുമ്പോഴാണ് : മരണാനന്തരകാര്യങ്ങൾക്കു ബന്ധപ്പെടുക !

ഹാ ! വായിലെ കയ്പ്പുരസം മാറ്റാൻ കുന്ദേരയിലേയ്ക്കു തിരിച്ചുപോകട്ടെ :
‘അറുപത്തിമൂന്നു വാക്കുകളി’ ലെ നാൽ‌പ്പത്തേഴാമത്തേത് :

നോവലിസ്റ്റ് (അദ്ദേഹത്തിന്റെ ജീവിതവും).       ഫ്ലോബേർ പറഞ്ഞു, “താൻ ഒരിയ്ക്കലും ജീവിച്ചിരുന്നിട്ടില്ലെന്ന് വരുംതലമുറകളെ വിശ്വസിപ്പിക്കാൻ കലാകാരന് കഴിയണം”. പ്രശസ്തരായ എഴുത്തുകാരെക്കുറിച്ചുള്ള ഒരു പരമ്പരയിൽ തന്റെ ഛായാചിത്രം ഉൾപ്പെടുത്താൻ മോപ്പസാങ് തയ്യാറായില്ല : “ഒരു വ്യക്തിയുടെ സ്വകാര്യജീവിതവും മുഖവും പൊതുജനത്തിനുള്ളതല്ല”. തന്നെയും മുസിലിനേയും കാഫ്കയേയും കുറിച്ച് ഹെർമൻ ബ്രോഹ് പറഞ്ഞു : “ഞങ്ങൾ മൂവർക്കും യഥാർത്ഥ ജീവചരിത്രങ്ങളില്ല”. ഇതിനർത്ഥം അവരുടെ ജീവിതങ്ങൾ സംഭവങ്ങൾ കുറഞ്ഞവയായിരുന്നു എന്നല്ല, മറിച്ച്, ശ്രദ്ധേയരാവാനോ പൊതുമണ്ഡലത്തിലെത്താനോ ജീവ-ചരിത്രങ്ങളായിമാറാനോ ആയിരുന്നില്ല അവരുടെ ഭാഗധേയം. ആരോ കാൾ കാപെക്കിനോടു ചോദിയ്ക്കുന്നു എന്തുകൊണ്ടു കവിത എഴുതുന്നില്ലെന്ന്. അദ്ദേഹത്തിന്റെ മറുപടി : “കാരണം എന്നെക്കുറിച്ചു സംസാരിക്കുന്നതിനെ ഞാൻ വെറുക്കുന്നു”. യഥാർത്ഥ നോവലിസ്റ്റിന്റെ സവിശേഷ സ്വഭാവം : അയാൾ തന്നെക്കുറിച്ചു സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. നബാക്കോഫ് പറഞ്ഞു, “മഹത്തുക്കളായ എഴുത്തുകാരുടെ അമൂല്യജീവിതങ്ങളിൽ തലയിടുന്നതിനെ ഞാൻ വെറുക്കുന്നു. ഒരു ജീവചരിത്രരചയിതാവിനും ഒരിയ്ക്കലും എന്റെ സ്വകാര്യജീവിതത്തിന്റെ അൽ‌പ്പദർശനം‌പോലും കിട്ടാൻ‌പോകുന്നില്ല”. ഇറ്റാലോ കാൽ‌വിനോ മുന്നറിയിപ്പു തന്നു : തന്റെ ജീവിതത്തെക്കുറിച്ച് സത്യമായ ഒരു വാക്കുപോലും തന്നിൽ‌നിന്നാരും പ്രതീക്ഷിക്കേണ്ട. വില്യം ഫോക്നർ ആഗ്രഹിച്ചു, “ഒരു സ്വകാര്യവ്യക്തി എന്നനിലയിൽ ചരിത്രത്തിൽ‌നിന്നും നിഷ്കാസിതനും റദ്ദാക്കപ്പെട്ടവനുമാകാൻ, അടയാളങ്ങളില്ലതെ കടന്നുപോകാൻ, അച്ചടിക്കപ്പെട്ട പുസ്തകങ്ങളൊഴിച്ച് മറ്റൊന്നും അവശേഷിപ്പിക്കാതിരിക്കാൻ”. (അടിവരയിടുക : പുസ്തകങ്ങൾ, അച്ചടിക്കപ്പെട്ടവ. അതായത്, അപൂർണ്ണമായ കൈയെഴുത്തുപ്രതികളോ എഴുത്തുകളോ ഡയറികളോ പാടില്ല.) പ്രസിദ്ധമായ ഒരു രൂപകത്തിൽ, നോവലിസ്റ്റ് അയാളുടെ ജീവിതം എന്ന വീടു തകർക്കുകയും അതിന്റെ കല്ലുകൾ‌കൊണ്ട് മറ്റൊരു വീടുണ്ടാക്കുകയും ചെയ്യുന്നു : അയാളുടെ നോവലിന്റെ. അതിൽനിന്നും അനുമാനിക്കാവുന്നത്, ഒരു നോവലിസ്റ്റിന്റെ ജീവചരിത്രരചയിതാക്കൾ നോവലിസ്റ്റ് നിർമ്മിച്ചതിനെ ഉടയ്ക്കുന്നു, അദ്ദേഹം ഉടച്ചതിനെ പുനർനിർമ്മിക്കുന്നു. കലയുടെ നിലപാടിൽനിന്നു നോക്കിയാൽ ഏറ്റവും നിഷേധാത്മകമായ അവരുടെ പരിശ്രമം, ഒരു നോവലിന്റെ മൂല്യത്തേയോ അർത്ഥത്തേയോ പ്രകാശിപ്പിക്കാൻ കഴിവില്ലാത്തതാണ്. ജോസഫ്.കെ.യേക്കാൾ കാഫ്ക കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന നിമിഷം കാഫ്കയുടെ മരണാനന്തര മരണപ്രക്രിയ ആരംഭിക്കുന്നു.


  നിഷേധക്കുറിപ്പ് : ഒരു നിലപാടിനോടാണ് എന്റെ വിമർശം, വ്യക്തികളോടല്ല. 

Thursday, September 05, 2013

കുമാരപുരാണം

ഒന്ന്‌
ബീവറേജ്‌ കടയ്‌ക്കു മുന്‍പില്‍
പുലര്‍ച്ചെ
ഒറ്റക്കാലില്‍ നിന്നു കുമാരൻ.
രണ്ടുലിറ്റര്‍ തണുത്ത മിനറല്‍ വാട്ടര്‍
ഒരുലിറ്റര്‍ തണുത്ത സോഡ
ഒരുപാക്കറ്റ്‌ മിക്‌സ്ചര്‍
ഒരുപാക്കറ്റ്‌ കപ്പവറുത്തത്‌
അരക്കിലോ ഓറഞ്ച്‌
ഒരുപാക്കറ്റ്‌ ചെമ്മീന്‍ പൊടി
അരപാക്കറ്റ്‌ സിഗരറ്റ്‌
ഒരു തീപ്പെട്ടി
അഞ്ച്‌ പ്ലാസ്റ്റിക്‌ കോപ്പകള്‍
-എല്ലാം റെഡിയാണ്‌ കാറിൽ,
സാധനം കൂടി കിട്ടിയാല്‍ മതി.
ആരു വാങ്ങും സാധനം ?
എല്ലാവരേയും എല്ലാവരും അറിയും.
കുമാരനെ ആര്‍ക്കുമറിയില്ല
കുമാരനെ ആരും തെറ്റിദ്ധരിക്കില്ല.
കൂട്ടുകാര്‍ കാറിലിരുന്നു,
ഒരു കാലില്‍ നിന്നും
ഭാരം മറ്റേ കാലിലേയ്ക്കു മാറ്റി
തപസ്സു തുടര്‍ന്നു കുമാരൻ.

രണ്ട്‌
കുട്ടിക്കാലത്ത്‌
കുമാരന്‍ എല്ലാ സിനിമയ്ക്കും പോവും.
അച്ഛന്‍ കൊണ്ടുപോവും.
ചിലപ്പോള്‍ കുടുംബത്തോടെ,
പലപ്പോഴും അച്ഛന്റെ കൂട്ടുകാര്‍ക്കൊപ്പം.
ജയനും സുകുമാരനും സോമനും
ബാലന്‍ കെ നായരും
നടുക്കു വെച്ച്‌
പേരറിയാത്ത വെളുത്ത പെണ്ണുങ്ങളുടെ
കാബറേയും
ബലാത്സംഗവും
പൊട്ടിത്തെറികളും
ചോരയും മരണവുമുള്ള സിനിമകൾ.
കൊട്ടകയ്ക്കകത്തു കയറിയാലുടന്‍
അച്ഛനെ കാണാതാവും.
പടം തുടങ്ങിക്കഴിഞ്ഞ്‌ വന്നിരിക്കുമ്പോള്‍
കുടിച്ച മണമടിക്കും.
ചിലപ്പോള്‍ ഇന്റര്‍വെല്ലിന്‌
പുറത്തുപോകുന്ന അച്ഛന്‍
തിരിച്ചെത്തുകയേയില്ല.
പടം വിട്ടിറങ്ങുമ്പോള്‍
കൊട്ടക വരാന്തയില്‍
ഇരുന്നുറങ്ങുന്നുണ്ടാവും.
ഒരിയ്ക്കല്‍ ഉടുമുണ്ടില്ലാതെ കിടന്നുറങ്ങി,
വിളിച്ചിട്ടെഴുന്നേറ്റില്ല.
ആള്‍ക്കാരുടെ നോട്ടത്തിനുനടുവില്‍
ചൂളിനില്‍ക്കുമ്പോള്‍
അച്ഛന്‍ ചത്തുകിടക്കുകയാവണേയെന്ന്‌
കുമാരന്‍ ആഗ്രഹിച്ചു.
അച്ഛന്‍ ചത്തില്ല,
കുമാരന്റെ സിനിമ കാണലും.

മൂന്ന്‌
ചെറിയ പ്ലാസ്റ്റിക്‌ കോപ്പയില്‍
മദ്യമൊഴിച്ചാല്‍
കുമാരന്‌ അളവുതെറ്റും.
കുറഞ്ഞുപോവരുതെന്നോര്‍ത്ത്‌
ഒഴിച്ചുവരുമ്പോള്‍
വെള്ളം കുറയും.
മൂന്നു കോപ്പ കഴിയുമ്പോള്‍
കണ്ണില്‍ ഇരുട്ടു കയറും
ഉച്ചത്തില്‍ സംസാരിച്ചുതുടങ്ങും
മുട്ടന്‍ തെറികൾ കാച്ചും.
ഒരു പ്രകടനം തരപ്പെട്ട സന്തോഷത്തില്‍
തലകള്‍ തിരിയും,
ആര്‍പ്പും കൈകൊട്ടും കിട്ടും.
ചിലപ്പോള്‍ കുമാരന്‍ പാടും,
വേണുനാഗവള്ളി പാട്ടുകൾ.
ചൈത്രം ചായം ചാലിക്കും, 1
ശാരദിന്ദു മലര്‍ദീപനാളം നീട്ടും. 2
വെള്ളിക്കടലാസ്സില്‍ പൊതിഞ്ഞ
ബീഫ്‌ഫ്രൈയും പൊറോട്ടയും
പുറത്തെടുക്കും മുന്‍പ്‌
കുമാരന്‍ വീണിരിക്കും.
കൂട്ടുകാര്‍ ചവയ്ക്കുന്നതു കേള്‍ക്കുമ്പോള്‍
കുമാരന്‌ ഛര്‍ദ്ദിക്കാന്‍ വരും.
മുട്ടിലിഴഞ്ഞ്‌ ബാത്റൂമില്‍ കയറും
കമ്മോഡിലേയ്ക്ക് ഛര്‍ദ്ദിക്കും.
പിറ്റേന്നുരാവിലെ
ഒന്നും കഴിക്കാന്‍ പറ്റാതെ
പാത്രത്തിനു മുൻ‌പിലിരിക്കുമ്പോള്‍
കുമാരന്‍ പ്രതിജ്ഞയെടുക്കും
ഇനി കുടിക്കില്ലെന്ന്.
സ്വയംഭോഗം നിര്‍ത്തുമെന്നും
പെണ്ണുങ്ങളെ ആർത്തിയോടെ നോക്കില്ലെന്നും
സെക്‌സ്‌ സൈറ്റുകള്‍ തപ്പില്ലെന്നും
വ്യഭിചരിക്കില്ലെന്നും
എത്രതവണ പ്രതിജ്ഞയെടുത്തതാണ്.
അത്രയ്ക്കൊന്നും കുഴപ്പം
കുടിയ്ക്കില്ലെന്ന ന്യായത്തില്‍
കുമാരന്‍ പ്രതിജ്ഞ തെറ്റിക്കും.

നാല്‌
പഴയ സിനിമാപാട്ടുകളെ
പേടിയാണ്‌ കുമാരന്.
വീട്ടില്‍ ടേപ്പ്‌റിക്കോഡര്‍
ഒരിയ്ക്കലും നിര്‍ത്താതെ പാടിയിരുന്നു,
അച്ഛന്‍ ടേപ്പുകള്‍ തുറന്ന്‌
കുടല്‍മാലകള്‍ കുരുക്കഴിച്ചിരുന്നു.
മുറ്റത്തിറങ്ങിയതിന്‌
അനിയത്തിയുടെ കളിപ്പാട്ടം കേടാക്കിയതിന്‌
അവളെ കടിച്ചതിന്‌
അവലോസ്‌പൊടി കട്ടുതിന്നതിന്‌
അന്നു കിട്ടിയ അടികളുടെ നോവും
അച്ഛന്റെ മണവുമുള്ള
ആ പാട്ടുകള്‍ക്കൊപ്പം
നിഴലായ്‌ ഒഴുകിവരും 3
മരിച്ച നക്ഷത്രങ്ങളില്‍ നിന്നുള്ള വെളിച്ചം.

അഞ്ച്‌
മൊബൈലില്‍ സമയമുറപ്പിച്ചപ്പോള്‍
അവള്‍ ചോദിച്ചു,
ക്രോപ്പു ചെയ്യണോ, ഷേവു ചെയ്യണോ?
കുമാരനു ഛര്‍ദ്ദിക്കാന്‍ വന്നു.
ചീത്തപറയാന്‍ വാതുറന്നതാണ്‌,.
അപ്പോഴോര്‍ത്തു
അവളുടെ സ്വരത്തിലെ
സന്തോഷിപ്പിക്കാനുള്ള ആഗ്രഹം,
ആദ്യഇണചേരലിലേതുപോലുള്ള സങ്കോചം.
നിനക്കിഷ്‌ടമുള്ളത്.
കുമാരന്റെ ഇഷ്‌ടം അവള്‍ക്കറിയണം.
അതിലേതു തിരഞ്ഞെടുത്തുവെന്ന്‌
പിന്നെ പലപ്പോഴും തലപുകച്ചിട്ടുണ്ട്‌,
അവളുടെ ശരീരം ഓര്‍ത്തുനോക്കിയിട്ടുണ്ട്.
ക്രോപ്പോ ? ഷേവോ ?
നല്ലപോലെ ഉദ്ധരിച്ചോ,
അവള്‍ക്കു സുഖിച്ചോ
എന്നതിനൊക്കെ പകരം
കുമാരന്‍ കുടുങ്ങിക്കിടന്നത്‌
ഈ രണ്ടു ചോദ്യങ്ങളിൽ.

ആറ്‌
കുമാരന്‌ ഫ്രോയ്‌ഡിനെ ഇഷ്‌ടമാണ്.
സ്വന്തം ജീവിതത്തിലെ
ഒരേയൊരുവില്ലനായി
ചത്തുപോയ അച്ഛനെ പ്രതിഷ്‌ഠിച്ചതും
ആണും പെണ്ണും തമ്മില്‍
ധര്‍മ്മസാധനം ശരീരം മാത്രമെന്നുറപ്പിച്ചതും
ആ ചെറിയ താടിക്കാരന്റെ പേരിൽ.
കുമാരന്‌ മാര്‍ക്‌സിനേയും ഇഷ്‌ടമാണ്.
അന്തിവെളിച്ചത്തില്‍
ഇലച്ചാര്‍ത്തിന്റേയും മേഘങ്ങളുടേയും
കൂട്ടുപിണച്ചിലിനിടയില്‍
ആ മുഖം കൽപ്പിച്ചെടുക്കാന്‍ നല്ല രസം.
ഇടയ്‌ക്ക്‌ ഒരു കട്ടിക്കണ്ണടയും കാണാം.
ഏതു ചേറില്‍ പുതയുമ്പോഴും
പാപപരിഹാരാര്‍ത്ഥം
വഴിപാടുകള്‍
ആ വലിയ താടിക്കാരന്റെ പേരിൽ.

ഏഴ്‌
കമ്മോഡും കെട്ടിപ്പിടിച്ചിരുന്നു കുമാരൻ.
കഴുതപ്പുറത്തു വന്നു
താടിക്കാരൻ.
ചെറിയ താടിയോ വലിയ താടിയോ?
വ്യക്തമല്ല മുഖം
കാലനോ?
അച്ഛന്റെ പ്രേതമോ?
കമ്മോഡില്‍ മുറുക്കെപ്പിടിച്ചു കുമാരൻ.
എല്ലാ താടിക്കാരേയും
താടിമീശകളില്ലാത്തവരേയും
വിളിച്ചുചൊല്ലി പ്രാര്‍ത്ഥിച്ചു കുമാരന്‍,
കെട്ടിയെടുക്കല്ലേ എവിടേക്കും
കുമാരനായിരിക്കണേ എന്നേക്കും.
....................................................................................................................................
1, 2, 3 : പ്രസിദ്ധ സിനിമാഗാനങ്ങൾ

 (‘നിമിഷങ്ങളുടെ പുസ്തകം’ എന്ന സമാഹരത്തിൽ‌നിന്നും)

Wednesday, August 07, 2013

പാപിലിയോ ബുദ്ധ : പുരുഷനോട്ടത്തിന്റെ ദൃശ്യഭാഷ

         2005-ൽ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രമായിരുന്നു  ‘ഓൾഗ’ എന്ന ബ്രസീലിയൻ സിനിമ. ഓൾഗ ബെനാറിയൊ പ്രെസ്റ്റെസ് എന്ന ക‌മ്യൂണിസ്റ്റായ ജർമ്മൻ ജൂത വനിതയുടെ കഥ. മോസ്കോയിൽ സൈനിക പരിശീലനം നേടിയ ഓൾഗ, ലൂയി കാർലോ പ്രെസ്റ്റെസ് എന്ന ബ്രസീലിയൻ വിപ്ലവകാരിയോടൊപ്പം ബ്രസീലിൽ ക‌മ്യൂണിസ്റ്റ് വിപ്ലവം നടത്താൻ നിയോഗിക്കപ്പെടുന്നു. അവൾ അയാളുമായി പ്രണയത്തിലാവുന്നു. ബ്രസീലിലെ അറസ്റ്റിനെതുടർന്ന് നാസികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഓൾഗ തടവറയിൽ‌വെച്ചു പ്രസവിക്കുന്നു. മകൾ അവളിൽനിന്നകറ്റപ്പെടുന്നു. രാവെൻബ്രൂക് കോൺസെൻ‌ട്രേഷൻ ക്യാമ്പിലെ ഗ്യാസ്ചേമ്പറിൽ അവൾ വധിക്കപ്പെടുന്നു. കാണികളുടെ അഭ്യർത്ഥനയെത്തുടർന്ന് സിനിമയ്ക്ക് ഗോവയിൽ മൂന്നു തവണ ഫുൾഹൌസ് പ്രദർശങ്ങൾ വേണ്ടിവന്നു. ഓൾഗയെ അവതരിപ്പിച്ച കാമിലാ മൊർഗാദൊ ഗോവയിൽ വരുകയുണ്ടായി. കോൺസെൻ‌ട്രേഷൻ ക്യാമ്പിലെ പീഡനരംഗങ്ങളിൽ അഭിനയിക്കാനായി തലമുടി വടിക്കാനും ഭാരം കുറയ്ക്കാനും തയ്യാറായ ധീരതയെച്ചൊല്ലി മാധ്യമങ്ങൾ അവരെ പ്രശംസിച്ചു. ആ വർഷം തിരുവനന്തപുരം ഐ.എഫ്.എഫ്.കെ.യിലും ‘ഓൾഗ’ യുടെ രണ്ടു പ്രദർശനങ്ങളുണ്ടായി, തിരക്കിന് ഒട്ടും കുറവില്ലാതെ.
           തിരുവനന്തപുരത്തെ കൈരളി തീയേറ്ററിലെ നിറഞ്ഞു കവിഞ്ഞ സദസ്സിൽ സൂചിവീണാൽ കേൾക്കുന്ന നിശ്ശബ്ദതയിൽ ഓൾഗയും കാമുകനും തമ്മിലുള്ള മിനിറ്റുകൾ നീണ്ടുനിൽക്കുന്ന കിടപ്പറരംഗം കണ്ടുകൊണ്ടിരുന്നപ്പോൾ ഈ സിനിമ ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയബോധത്തെക്കുറിച്ച് എനിയ്ക്കു സംശയംതോന്നി. വിപ്ലവകാരിയായ വനിതയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ അവരുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞുനോക്കണം എന്ന് സംവിധായകന് നിർബന്ധം ! അദ്ദേഹത്തിന്റെ ക്യാമറയിലൂടെ ഒരു തീയേറ്റർ നിറയെ കാഴ്ചക്കാരും ശ്വാസമടക്കിപ്പിടിച്ച് ഒളിഞ്ഞുനോക്കുന്നു. സഖാവായ എന്റെ കൂട്ടുകാഴ്ചക്കാരനോട് ഞാനിതു പറഞ്ഞപ്പോൾ കിട്ടിയ മറുപടികൾ ഏതാണ്ടിങ്ങനെ : വിപ്ലവകാരിക്കു പ്രണയിക്കണ്ടേ ? എത്ര മനോഹരമായാണ് ആ പ്രണയം ചിത്രീകരിച്ചിരിക്കുന്നത് ? (ശരിയാണ്, കൃത്യമായ ഫിൽറ്ററുകളിലൂടെ കടത്തിവിട്ട സോഫ്റ്റ്ലൈറ്റിൽ, ഇളകുന്ന തിരശ്ശീലകളുടെ പശ്ചാത്തലത്തിൽ, മനോഹരമായ സംഗീതത്തിന്റെ അകമ്പടിയിൽ.......) എനിയ്ക്കുമുണ്ടായിരുന്നു ചോദ്യങ്ങൾ : അവർ നഗ്നരാണെങ്കിലും അവൾ കൂടുതൽ നഗ്നയായതെന്ത് ? സഖാവ് കാർലോയുടെ ശരീരം കൂടുതലും കാ‍ണാതെ പോകാനാണ് ക്യാമറയ്ക്കു താൽ‌പ്പര്യമെങ്കിൽ എന്തുകൊണ്ട് സഖാവ് ഓൾഗയുടെ ശരീരം കൂടുതലും കണ്ടുകൊണ്ടിരിക്കാൻ അതു ശ്രമിക്കുന്നു ? അതു പ്രണയത്തിന്റെ കാ‍ര്യം. തടവറയിലെ പീഡനത്തിന്റെ കാര്യമാവുമ്പോഴും ഓൾഗ പലപ്പോഴും പൂർണ്ണമായും നഗ്നയാണ്, അവൾക്ക് ബലാത്ക്കാ‍രത്തിന്റെ ക്രൂരത അനുഭവിക്കേണ്ടിവന്നില്ലെങ്കിലും. ഒരുതവണ നിറവയറോടെ അവളുടെ ശരീരം കാണാം. ഈ രംഗങ്ങളിലും ക്യാമറയുടെ താത്പര്യം നാസികളുടെ ക്രൂരതയെക്കാൾ ഓൾഗയുടെ ശരീരത്തിലാണ്.
          ‘ഓൾഗ’ എന്ന സിനിമ രാഷ്ട്രീയം പറയുന്നു എന്ന പേരിൽ ഓൾഗയെക്കൊണ്ട് “ഐറ്റം ഡാൻസ്” കളിപ്പിക്കുന്നു. ഐറ്റം ഡാൻസ് മിക്കപ്പോഴും അവതരിപ്പിക്കപ്പെടുക ഐറ്റം ഡാൻസിന്റെ രൂപത്തിൽ ആവണമെന്നില്ല - സാവിത്രി രാജീവന്റെ കവിത1 നമ്മളെ ഓർമ്മിപ്പിക്കുന്നു.
      ‘ഓൾഗ’ യിലെ ക്യാമറയുടെ പുരുഷനോട്ടങ്ങൾക്ക് സിനിമയുടെ ചരിത്രത്തിൽ നീണ്ട പാരമ്പര്യമുണ്ട്. പ്രണയത്തോടെയുള്ള രതിയായാലും തടവറയിലെ പീഡനങ്ങളായാലും ആൾക്കൂട്ട ബലാത്ക്കാരമായാലും, സ്ത്രീശരീരം ക്യാമറയ്ക്കുമുൻ‌പിൽ അവതരിപ്പിക്കപ്പെടുന്ന രീതി പുരുഷനോട്ടത്തിന്റേതാണ് എന്നു പല പഠനങ്ങൾ ഉണ്ട്. ക്യാമറ ശീലിച്ചുപോയ ഈ പുരുഷനോട്ടത്തെ മറികടന്നുകൊണ്ട് ഇത്തരം രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കണം എന്നത് ഒരു സംവിധായിക / സംവിധായകൻ ഗൌരവപൂർവം അഭിമുഖീകരിക്കേണ്ട പ്രശ്നമാണ്, അവൾ / അയാൾ ക്യാമറയുടെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെങ്കിൽ. പ്രണയത്തിന്റെയും രതിയുടെയും സൌന്ദര്യം ചിത്രീകരിക്കാൻ നഗ്നശരീരങ്ങളുടെ സാന്നിന്ധ്യം നിർബന്ധമാണോ ? ക്യാമറയ്ക്കു മുൻപിൽ കൂടുതൽ ക്രൂരതകൾ ചിത്രീകരിച്ചാൽ പ്രേക്ഷകൻ (പുല്ലിംഗം തന്നെ) കൂടുതൽ ഞെട്ടുകയും അയാൾ അത്തരം ക്രൂരതകളിൽനിന്ന് മാനസികമായി കൂടുതൽ അകലുകയും ചെയ്യുമോ ? ബലാത്ക്കാരത്തിലെ ക്രൂരത ക്യാമറയ്ക്കു മുൻപിൽ പൂർണ്ണമായി ആവിഷ്കരിക്കാൻ സാധ്യമാണോ? ഇനിയാർക്കെങ്കിലും ഡൽഹിയിലെ ബസ്സിൽ നടന്ന ക്രൂരതകൾ വളരെ യാഥാർത്ഥ്യബോധത്തോടെ സിനിമയിൽ ആവിഷ്കരിക്കാ‍ൻ തോന്നിയാൽ, അതു കൂടുതൽ മികച്ച ബലാത്ക്കാരവിരുദ്ധ സിനിമയാവുമോ ?
            ഈ സംശയങ്ങൾ വീണ്ടും ഉയർന്നുവന്നു ‘പാപിലിയോ ബുദ്ധ’ കണ്ടുകൊണ്ടിരുന്നപ്പോൾ. കേരളത്തിലെ ഭൂവിതരണത്തിന്റെ പ്രശ്നങ്ങളും ദളിത് ജനവിഭാഗങ്ങൾ ഭരണകൂടത്തിൽനിന്നും മറ്റു ജനവിഭാഗങ്ങളിൽനിന്നും  അനുഭവിക്കുന്ന അടിച്ചമർത്തലുകളും, ചെങ്ങറപോലൊരു ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ, ആ‍വിഷ്കരിക്കാനാണ് ഈ സിനിമയിൽ സംവിധായകൻ ജയൻ ചെറിയാന്റെ ശ്രമം. പ്രധാനപ്പെട്ട ഒരു സാമുഹ്യപ്രശ്നത്തെ ചർച്ചചെയ്യുന്നു എന്ന നിലയ്ക്കും ഗാന്ധിയെ വിമർശിക്കുന്ന പരാമർശങ്ങൾ സിനിമയിൽനിന്നും നീക്കം ചെയ്യണമെന്ന സെൻസർബോർഡിന്റെ നിലപാടിന്റെ പേരിലും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരിലും ഈ സിനിമ ഏറെ മാധ്യമശ്രദ്ധ നേടുകയുണ്ടായി. ദളിത് ജനവിഭാഗങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളും അവരുടെ ചെറുത്തുനിൽ‌പ്പും എന്ന പ്രമേയത്തോടൊപ്പം, തുല്യ പ്രാധാന്യത്തോടെ, മഞ്ജുശ്രീ എന്ന ദളിത് യുവതി അനുഭവിക്കേണ്ടി വരുന്ന പീ‍ഡനങ്ങളും അവയ്ക്കുനേരെ അവളുടെ ചെറുത്തുനിൽ‌പ്പും ഈ സിനിമയുടെ ഭാഗമാണ്. ജാതിയും മതവും ഏതായാലും എപ്പോഴും ദളിതയാണ് സ്ത്രീ എന്ന ബോദ്ധ്യത്തിൽനിന്നുതന്നെയാവും ഈ തിരഞ്ഞെടുപ്പ് സംവിധായകൻ നടത്തിയിരിക്കുക.
     സങ്കടകരമായ കാര്യം, പ്രമേയത്തിലെ രാഷ്ട്രീയബോധവും ശ്രദ്ധയും ക്യാമറയുടെ പുരുഷനോട്ടനിർമ്മിതമായ അരാഷ്ട്രീയ പാരമ്പര്യത്തെ മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചില്ലെന്നതാണ്. മഞ്ജുശ്രീയും ശങ്കരനും തമ്മിലുള്ള പ്രണയരംഗവും മഞ്ജുശ്രീയുടെ നേരേയുണ്ടായ ബലാത്ക്കാരവും ചിത്രീകരിച്ച രീതി സാമ്പ്രദായിക / പുരുഷനോട്ട ചിട്ടകൾക്ക് പൂർണ്ണമായും കീഴ്പ്പെട്ടുകൊണ്ടാണ്. ഇത് സിനിമക്കുണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീപക്ഷരാഷ്ട്രീയത്തിന് ഒട്ടും ഗുണകരമല്ല.
     ഈ രംഗങ്ങളിലെ ദൃശ്യഭാഷയെക്കുറിച്ച് വിമർശനങ്ങൾ തീർച്ചയായും മുൻപുതന്നെ ഉയർന്നുവന്നിരിക്കണം. ജയൻ ചെറിയാന്റേതായി മലയാളനാട് വെബ്മാഗസിനിൽ വന്ന അഭിമുഖത്തിൽ 2  ഇങ്ങനെ വായിക്കാം :
ചോദ്യം : “ഏതൊരു വിദേശചിത്രത്തിന്റേയും വയലൻസും ന്യൂഡിറ്റിയും ‍ആസ്വദിയ്ക്കുകയും അതേപ്പറ്റി ചർച്ചചെയ്യുകയും അവ ഓരോ നാടിന്റേയും നേർക്കാഴ്ചകളാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ബുദ്ധിജീവിസംഘങ്ങൾ ഈ ചിത്രത്തിനുവേണ്ടി സംസാരിക്കുകയോ ചർച്ചചെയ്യുകയോ ഉണ്ടായില്ലല്ലോ ?”
ജയൻ : “അതാണ് നമ്മുടെ ബുദ്ധിജീവിതത്തിന്റെ കാപട്യം. പാവ്‌ലോ പസ്സോലിനിയുടേയും ലാർസ് വോൺ ട്രയറിന്റേയും റിട്രോസ്പെക്റ്റീവ് നടത്തുന്ന, കിം കി ദുക്കിനേയും ആഭിജാത് പോങ്ങിനേയും പീറ്റർ ഗ്രീനിവയേയും ആഘോഷിക്കുന്ന, ടിയാൻ‌ജലോ പൌലോസിന്റെ മിസ്റ്റിസിസവും ബുനുവലിന്റേയും അലഹാ‍ന്ദ്രോ ഹോഡോറോവ്സ്കിയുടേയും ഐക്കണോക്ലാസിക് എക്സ്പ്രഷനിസവും പ്രബന്ധവിഷയമാക്കുന്ന,  1960-ലെ ഒരു ഗൊദാർദിയൻ ജം‌പ്-കട്ട് കണ്ട് ഹാ ‘ബ്രെത്‌ലെസ്സ്’ എന്ന് വിജ്രംഭിതലിംഗരാവുന്ന നമുക്ക് മലയാളസിനിമയിൽ നമ്മുടെ തുരുമ്പിച്ച ലൈംഗികസദാചാരത്തേയും കാലഹരണപ്പെട്ട ഭാവുകത്വത്തേയും ചോദ്യംചെയ്യുന്ന ഒരു ഇമേജ്പോലും സഹിക്കാൻ കഴിയില്ല. നമ്മുടെ തെരുവുകളിലും പാർക്കുകളിലും ബീച്ചുകളിലും വിദേശീയരായ ഇണകൾക്ക് പ്രേമിക്കാം സല്ലപിക്കാം; മലയാളികളായാൽ അവരെ നമ്മുടെ മോറൽ പോലീസ് വേട്ടയാടും. ഈ ഇരട്ടത്താപ്പ് സമസ്ത മേഖലകളിലും ഉണ്ട്. സാംസ്കാരികമായ ഈ കാപട്യമാണ് നമ്മുടെ ദേശീയ മതം.”  
         ഒൻപത് സംവിധായകരുടെ പേരുകൾ ഒറ്റ ശ്വാസത്തിൽ പ്രസ്താവിച്ചുകൊണ്ട്, ഈ സംവിധായകരെല്ലാം പഴഞ്ചരക്കുകളാണെന്നും അവരുടെ സിനിമകളിൽ മലയാളി ബുദ്ധിജീവികൾ തേടുന്നത് “വിജ്രംഭിതലിംഗ”രാവാനുള്ള (പുരുഷ പ്രേക്ഷകരേ അദ്ദേഹത്തിന്റെ മനസ്സിലുള്ളൂ എന്നുതോന്നുന്നു) വകയാണെന്നുമാണ് ജയൻ ചെറിയാന്റെ ധ്വനി. ഈ കൂട്ടർ തന്റെ സിനിമ കണ്ടിട്ടും വേണ്ടത്ര ആവേശംകൊള്ളുന്നില്ലെന്നതാണ് (അദ്ദേഹത്തിന്റെ ഭാ‍ഷയിൽ, “വിജ്രംഭിതലിംഗ”രാവൽ)  അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നത്.
           അദ്ദേഹം പ്രസ്താവിച്ചവരും അല്ലാത്തവരുമായ സംവിധായകരുടെ സിനിമകളിൽ ക്യാമറ പലപ്പോഴും പുരുഷനോട്ടത്തിന്റെ ശീലങ്ങൾ പ്രകടിപ്പിച്ചിരിക്കാം. പ്രേക്ഷകർ ഒരേ രീതിയിൽ  അതിനോടു പ്രതികരിച്ചിരിക്കണമെന്നില്ല. ചിലരെ ആ കാഴ്ചകൾ “വിജ്രംഭിതലിംഗ”രാക്കിയെങ്കിൽ, ചിലരെ വിയോജിക്കാൻ പ്രേരിപ്പിച്ചിരിക്കാം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലോ ടൂറിസം നയങ്ങളിലോ ആവണമെന്നില്ല ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങൾക്കും ലൈംഗികതയ്ക്കും മാതൃകകൾ ഉണ്ടാവുക.
            അദ്ദേഹം അവകാശപ്പെടുന്നിടത്തോളം പുതിയ ഒന്നാണോ ‘പാപിലിയോ ബുദ്ധ’ യിൽ രതിയും ബലാത്ക്കാരവും ചിത്രീകരിച്ചിരിക്കുന്ന രീതിയിലെ ‘ഭാവുകത്വം’ ? ഏതു മൂത്ത വിപ്ലവ വനിതയാണെങ്കിലും, അവൾ പ്രണയിക്കുമ്പോൾ കിടപ്പുമുറിയിലേയ്ക്ക് ഒളിഞ്ഞുനോക്കും, അവൾക്ക് തടവറയിലോ പുറത്തോ ഏൽക്കേണ്ടിവരുന്ന പീഡനങ്ങളുടെ ശാരീരിക വിശദാംശങ്ങളിൽ കണ്ണുവെക്കും, പീഡകരുടെ ക്രൂരത വ്യക്തമാക്കാൻ അവളുടെ ഓരോന്നായി കീറിയെറിയപ്പെടുന്ന വസ്ത്രങ്ങളും അവളുടെ ഉടലും കേന്ദ്രമാക്കിക്കൊണ്ടുള്ള ദൃശ്യപരിചരണത്തിലേർപ്പെടും - ചലച്ചിത്രകലയുടെ ആരംഭം മുതൽ ക്യാമറ പ്രദർശിപ്പിക്കുന്ന പുരുഷനോട്ടത്തിന്റെ ചിട്ടപ്പടിയുള്ള പ്രകടനം തന്നെയാണ് തന്റെ സിനിമയിലും സമാന രംഗങ്ങളിൽ അദ്ദേഹം അവതരിപ്പിക്കുന്നത്. തുരുമ്പിച്ചതും കാലഹരണപ്പെട്ടതും ഈ പുരുഷനോട്ടനിർമ്മിതമായ ദൃശ്യഭാഷയാണ്. മോറൽ പോലീസിങ്ങിന്റെ പിറകിലെ പുരുഷനോട്ടത്തിന്റെ മന:ശാസ്ത്രംതന്നെയാണ് ഈ രംഗചിത്രീകരണങ്ങളിൽ ഉള്ളത്. തന്റെ പുതിയ ഭാവുകത്വത്തെ വിമർശിക്കുന്നവരെല്ലാം മോറൽ പോലീസിങ്ങുകാരും സാംസ്കാരികമായ കാപട്യമുള്ളവരുമാണെന്ന് സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ തിടുക്കം മനോഹരമായൊരു മുഖപടം മാത്രമാണ്.
      ഗ്രാന്റുകൾ നേടിയെടുക്കാനുള്ള ഒരു പ്രോജക്റ്റായി മാത്രം ദളിത് ആക്റ്റിവിസം കൊണ്ടുനടക്കുകയും ദളിത് ജനവിഭാഗങ്ങളോടുള്ള അവജ്ഞ ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കഥാപാ‍ത്രം, “എനിയ്ക്ക് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനു മനസ്സില്ല” എന്നു പ്രഖ്യാപിക്കുന്നുണ്ട്, ശങ്കരനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുന്നതിനു ന്യായീകരണമായി. “പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്” എന്നത് ഒരു തേഞ്ഞ രൂപകത്തുട്ടല്ല എന്ന് ഈ രംഗത്ത് കൃത്യമായ നിലപാടെടുക്കുന്ന സംവിധായകൻ എന്തേ ക്യാമറയുടെ പുരുഷനോട്ടത്തിന്റെ കാര്യത്തിൽ അതു മറന്നുപോയി ? ദളിത് രാഷ്ട്രീയം അവതരിപ്പിച്ചതിന്റെ പേരിൽ പല തമസ്ക്കരണങ്ങളുടെ അനീതി ജയൻ ചെറിയാൻ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നത് ഈ സിനിമയിലെ ദൃശ്യഭാഷയുടെ എല്ലാ നിലപാടുകൾക്കും തിരഞ്ഞെടുപ്പുകൾക്കും ന്യായീകരണമാവുന്നില്ല. ഹോളിവുഡിൽ തുടങ്ങി ലോകസിനിമയുടെതന്നെ വ്യാകരണത്തിന്റെ ഭാഗമായിക്കഴിഞ്ഞ ചില കാഴ്ചശീലങ്ങളെ അബോധപൂർവ്വമായെങ്കിലും ഉള്ളിൽ പേറുന്നതിൽനിന്നല്ലേ ഈ കാലഹരണപ്പെട്ട ദൃശ്യഭാഷ അദ്ദേഹം പുതിയതെന്നപോലെ കണ്ടെത്തുന്നത് ? ഇനി ഈ സിനിമയുമായി അദ്ദേഹം കടന്നു ചെല്ലേണ്ട വിദേശ ഫെസ്റ്റിവൽ സദസ്സുകളുടെ കാഴ്ചശീലങ്ങളും പരിഗണിക്കപ്പെടാതെ പോകരുതായിരിക്കും.
            മഞ്ജുശ്രീയെ അവതരിപ്പിച്ച സരിതക്ക് സ്പെഷ്യൽജൂറി അവാർഡ് നൽകാനുള്ള കാരണമായി സംസ്ഥാനജൂറികമ്മിറ്റിയുടെ വകയായി റിപ്പോർട്ടു ചെയ്യപ്പെട്ടത്3, “ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടുന്ന ധൈര്യത്തിനു നൽകുന്ന അംഗീകാരം” എന്നാണ്. ഒരു ധൈര്യപ്രകടനമായിട്ടാണോ അവർ ഇതിലെ അഭിനയത്തെ കരുതുന്നത് എന്നറിയില്ല; ജൂറിയുടെ പ്രഖ്യാപനം വാസ്തവമെങ്കിൽ, ആ മാനദണ്ഡത്തിലെ തികച്ചും പുരുഷനോട്ടനിർമ്മിതമായ ധ്വനി അവർ തിരിച്ചറിയുന്നുണ്ടോയെന്നും.
            ബലാത്ക്കാരത്തിന്റെ പീഡാനുഭവത്തോട് മഞ്ജുശ്രീ പ്രതികരിക്കുന്നത്, സ്വന്തം തലമുടി വടിച്ചുകളഞ്ഞ്, ഭൂസമരരംഗത്തുറച്ചുനിന്ന്, സമുദായത്തിലെ മറ്റു ജനങ്ങളോടൊപ്പം ബുദ്ധമതം സ്വീകരിച്ചുകൊണ്ടാണ്. ഒരു പന്തംകൊളുത്തി പ്രകടനമൊഴിച്ചാൽ, കുറ്റവാളികൾക്കെതിരെ ആരെങ്കിലും പോലീസിൽ പരാതികൊടുക്കുന്നതായോ കോടതിയെ സമീപിക്കുന്നതായോ കാണുന്നില്ല. ഭരണഘടനാപ്രകാരമുള്ള നീതി നേടിയെടുക്കാൻ ഭൂസമരം നടത്തുന്നവർ, നിയമവ്യവസ്ഥ നടപ്പിലാക്കേണ്ട പോലീസിനേയും കോടതിയേയും അവിശ്വസിക്കുന്നതാവാം കാരണം, അല്ലെങ്കിൽ എല്ലാ വിശദാംശങ്ങളും കാട്ടുവാൻ സംവിധായകന് ബാധ്യതയില്ലെന്നുമാവാം. ദളിതയാണ് എന്നതുകൊണ്ടാണ് മഞ്ജുശ്രീക്ക് ബലാത്ക്കാരം നേരിടേണ്ടി വന്നത് എന്ന രീതിലാണ് പ്രകടനത്തിൽ കേട്ട മുദ്രാവാക്യങ്ങൾ. തലമുടിവടിച്ചു കളഞ്ഞ് അവൾ ബുദ്ധപ്രതിമക്കു മുൻ‌പിൽ ഇരിക്കുമ്പോഴുള്ള സൂചനയും സ്വന്തം ഹിന്ദു സ്വത്വം ഉപേക്ഷിക്കാനുള്ള അവളുടെ തീരുമാനമാണ്. എന്നാൽ, ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുന്നവരിൽ മഞ്ജുശ്രീമാത്രമാണ് തലമുടി വടിച്ചിട്ടുള്ളത്. ഇതു വ്യക്തമാക്കുന്നത്, ബുദ്ധമതം സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് എന്നതിനേക്കാൾ, സ്ത്രീചിൻഹം ഉപേക്ഷിക്കലായിട്ടാണ് അവൾ തലമുടി വടിക്കുന്നത് എന്നാണ്. അവളുടെ തലമുടിയില്ലായ്മയും മതം‌മാറ്റവും അവളെ സ്ത്രീയല്ലാതാക്കുന്നില്ല എന്നുതിരിച്ചറിയേണ്ട ദൌർഭാഗ്യം ഇനിയും ആ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടായാൽ അവൾ എന്തു ചെയ്യും ? സ്ത്രീചിൻഹങ്ങൾ ഉപേക്ഷിക്കാനുള്ള മഞ്ജുശ്രീയുടെ തീരുമാനം, ബലാത്ക്കാരം ചെയ്യപ്പെട്ട സ്വന്തം സ്ത്രീ ശരീരത്തോടുള്ള വെറുപ്പ് എന്ന നിലയിലോ  ഒരു സ്ത്രീപക്ഷ രാഷ്ട്രീയനിലപാട് എന്ന നിലയിലോ മനസ്സിലാക്കേണ്ടത് ? രണ്ടാണെങ്കിലും അത് ഒട്ടും ആരോഗ്യകരമായി തോന്നിയില്ല. വ്യക്തിപരമായി ഈ ക്രൂരത അനുഭവിക്കേണ്ടി വന്ന സ്ത്രീകൾ പല രീതിയിൽ പ്രതികരിച്ചേക്കാം, പല രീതിയിൽ ആരോഗ്യകരമായ ജീവിതത്തിലേക്കു തിരിച്ചുവരാ‍ൻ ശ്രമിച്ചേക്കാം. ഓരോ ശ്രമങ്ങൾക്കും അതിന്റേതായ ശരിയുണ്ടാവാം, പുറത്തുനിന്നുകൊണ്ട് അഭിപ്രായം പറയാൻ ആർക്കും അർഹതയില്ലായിരിക്കാം. ഇവിടെ നമ്മൾ സംസാരിക്കുന്നത്, സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്നു പ്രതീക്ഷിക്കപ്പെടുന്ന, ആ രീതിയിൽ പ്രശംസിക്കപ്പെട്ട, ഒരു കഥാപാത്രത്തെക്കുറിച്ചാണ്, അതുകൊണ്ടുതന്നെ ഈ മാതൃക വിശകലനംചെയ്യപ്പെടേണ്ടതുമാണ്.
    ആരോഗ്യപരമായ കാരണങ്ങളാലോ സൌകര്യം എന്ന നിലയ്ക്കോ ഫാഷൻ പ്രസ്താവമായോ അല്ലാതെ ഒരാൾ തലമുടി വടിക്കുമ്പോൾ, ഏതു മതത്തിൽ‌പ്പെട്ടയാളായാലും, അതിന്റെ പ്രത്യയശാസ്ത്രം ശരീരത്തോടുള്ള വിരക്തി തന്നെ. മഞ്ജുശ്രീ ഉപേക്ഷിക്കുന്നത് സ്വന്തം ഹിന്ദു സ്വത്വത്തെ എന്നതിൽ കൂടുതലായി സ്വന്തം സ്ത്രീ സ്വത്വത്തെയാണ്. വിധവകൾ തലമുടി വടിച്ച് ശാരീരികാകർഷണം കുറഞ്ഞവരായി മാറാൻ അനുശാസിക്കുന്ന മതവും എല്ലാ സ്ത്രീകളും തലമുടി മൂടിവെച്ച് ശാരീരികാകർഷണം കുറഞ്ഞവരായി മാറാൻ അനുശാസിക്കുന്ന മതവും നിലനിൽക്കുന്ന ലോകത്ത് മഞ്ജുശ്രീയുടെ തലമുടി വടിക്കൽ എത്രത്തോളം വിപ്ലവകരമാണ് ? ശരിയാണ്, അവൾ പോകുന്നത് മൂന്നാമതൊരു മതത്തിലേക്കാണ്. ആ തലമുടിയോടെ തന്നെ അവൾ പുതിയ മതം സ്വീകരിച്ചിരുന്നെങ്കിൽ അത് സ്ത്രീ എന്ന നിലയിൽ അവളുടെ ശക്തി കുറയ്ക്കുമായിരുന്നോ ? ആ പുതിയ മതത്തിൽ തലമുടി വടിക്കുക എന്ന പ്രവൃത്തി സൂചിപ്പിക്കുന്നത് എന്തിനെ ?
           മഞ്ജുശ്രീയും ശങ്കരനും തമ്മിലുള്ള പ്രണയരംഗത്ത് അവൾ അയാ‍ളോട് ഇങ്ങനെ പറയുന്നു, “നീ ശങ്കരനാണ്, നിന്റെ മൂന്നാം കണ്ണു തുറക്ക്, ചുറ്റുമുള്ള ജീവിതങ്ങൾ കാണ്.” ഈ മുഴുത്ത ഡയലോഗ് സിനിമയിൽ വല്ലാതെ മുഴച്ചുനിൽക്കുന്നുണ്ട് എന്നെനിയ്ക്കു തോന്നുന്നു. ദിവസവും - ഈ പ്രണയരംഗത്തിനു തൊട്ടുമുൻ‌പും - ബുദ്ധ പ്രതിമയ്ക്കു മുൻപിൽ വിളക്കുവെയ്ക്കുന്ന, അൽ‌പ്പ ദിവസങ്ങൾക്കുള്ളിൽ സ്വന്തം സമുദായാംഗങ്ങളോടൊപ്പം ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കാൻ പോകുന്ന, വ്യക്തി പെട്ടെന്ന് ശിവന്റെ മൂന്നാംകണ്ണിന്റെ ആരാധികയായതിന്റെ രസതന്ത്രം എനിയ്ക്കു മനസ്സിലായില്ല. “ചുറ്റുമുള്ള ജീവിതങ്ങൾ കാണാൻ” മൂന്നാം കണ്ണു വേണമെന്ന് കേരളത്തിലെ ദളിത് പ്രവർത്തകർക്ക് തോന്നുന്നുണ്ടോ ? ബുദ്ധനാവട്ടെ, ശിവനാവട്ടെ, ആ ഇമേജുകളുടെ മിഥിക്കൽ പരിവേഷത്തിലും ലോക്കൽ കളറിലും ഫോട്ടോജനിക് സ്വഭാവത്തിലും മാത്രമോ സംവിധായകന്റെ കണ്ണ് ?
            വളരെ ഗൌരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ സിനിമയിലെ ഇത്തരം “ചെറിയ” കുറവുകൾ ചൂണ്ടിക്കാണിക്കുന്നത് ആ ദളിത് രാഷ്ട്രീയപ്രശ്നങ്ങളോടുള്ള അനുഭാവമില്ലായ്മയല്ലേ, അല്ലെങ്കിൽ, ഏറ്റവും മോശം അവസ്ഥയിൽ, ആ പ്രശ്നങ്ങൾ കാണാതിരിക്കാനുള്ള തന്ത്രമല്ലേ എന്നത് ഏറ്റവും എളുപ്പത്തിൽ പ്രതീക്ഷിക്കാവുന്ന ആരോപണമാണ്. ഒന്നാമതായി, രാഷ്ട്രീയ സിനിമ എന്നവകാശപ്പെടുന്നിടത്ത് ക്യാമറയുടെ രാഷ്ട്രീയം തിരഞ്ഞെടുക്കൽ വളരെ പ്രധാനമാണ്, അതിൽ സംഭവിക്കുന്ന പാളിച്ച ചെറിയ കുറവല്ല (“രാഷ്ട്രീയത്തെക്കുറിച്ചു സിനിമയെടുക്കുകയല്ല വേണ്ടത്, രാഷ്ട്രീയമായി സിനിമയെടുക്കുകയാണ്” എന്നു പറഞ്ഞത് ഗൊദാർദ് ആണ് - മലയാളി ബുദ്ധിജീവികളുടെ ആരാധനാപാത്രം എന്ന് ജയൻ ചെറിയാൻ അസഹ്യപ്പെടുന്ന അതേ 1960-ലെ ഗൊദാർദ്). രണ്ടാമതായി, ഒരു കലാരൂപമായാലും കൂട്ടുചേർന്നുള്ള പ്രവർത്തനമായാലും, ചില കാര്യങ്ങളിലുള്ള വിയോജിപ്പ് മുഴുവൻ ചിത്രം ഉൾക്കൊള്ളുന്നതിന് തടസ്സമാവുമെന്ന് ഞാൻ കരുതുന്നില്ല. മൂന്നാമതായി, കേരളത്തിലെ ദളിത് ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വേണ്ടത്ര മാധ്യമ പ്രശംസ നേടിക്കഴിഞ്ഞിരിക്കുന്നു, ആർക്കും കണ്ടില്ലെന്നുനടിക്കാനാവാത്തവിധം. വിമർശനങ്ങളോട് ക്രിയാത്മകമായി പ്രതികരിയ്ക്കാൻ അദ്ദേഹം തയ്യാറാകുമെന്നു പ്രതീക്ഷിക്കാം.

         1. ഐറ്റം ഡാൻസ്  (കവിത) - സാവിത്രി രാജീവൻ
            2. ഫെബ്രുവരി 16, 2013 :  http://malayalanatu.com/index.php/homepage-4/item/480

            3. ഫെബ്രുവരി 23,2013  :  http://digitalpaper.mathrubhumi.com/91957/kochi/23-Feb-2013#page/15/2

Monday, August 05, 2013

സന്ധ്യ

മുഖമുയർത്തി
ഞാനുമ്മവെച്ചു

ചുണ്ടു വിളറി
കവിൾ തുടുത്തു
പൊട്ടു പടർന്നു

പിടഞ്ഞ് പിടഞ്ഞ്
രണ്ടു നക്ഷത്രങ്ങൾ
എന്നെ നോക്കി.


Sunday, June 16, 2013

ജാതക കഥകൾ

ഒന്ന്
ഓർമ്മവെച്ചപ്പോൾ
ഒരു ചിലന്തിയായിരുന്നു.
കുളിമുറിയുടെ തുറന്ന വെന്റിലേറ്ററിലൂടെ
അകത്തു കടന്നു, ടൈൽ‌സിന്റെ തണുപ്പുപറ്റി
മൂലയ്ക്കു പതുങ്ങിയുറങ്ങി.
വെളിച്ചം കുത്തിത്തുളച്ചുവന്നു, തട്ടിപ്പിടഞ്ഞോടി
ചൂലുകൊണ്ടുള്ള ആദ്യത്തെ അടിയിൽ
രണ്ടുകാലുകളൊടിഞ്ഞുവീണു, എന്നിട്ടുമോടി
നടും‌പുറത്തുവീണ അടുത്ത അടിയിൽ
ചുരുണ്ടുകൂടിപ്പോയി.
പകുതിബോധത്തിലറിഞ്ഞു
ചൂലിന്റെ ഇഴകളിൽ എടുത്തുയർത്തപ്പെടുന്നത്
ക്ലോസറ്റിലേയ്ക്കെറിയപ്പെടുന്നത്.
കഷ്ടപ്പെട്ടു കണ്ണുമിഴിച്ചപ്പോൾ
മുകളിൽനിന്നും മൂത്രം വന്നുവീണു
വെള്ളപ്പാച്ചിലോടൊപ്പം താഴോട്ടു താഴോട്ടു പോയി.

രണ്ട്
ഓന്തായി പിന്നെ.
തെങ്ങിൻപിറകിൽ പതുങ്ങിയ ഇണ
ഒളിഞ്ഞുനോക്കുമ്പോൾ കണ്ടുകൊള്ളട്ടെയെന്ന്
കഴുത്തു ചുവപ്പിച്ച്
മുൻ‌കാലുകളിലുയർന്നു നിൽക്കുമ്പോൾ
കല്ലു തലയ്ക്കുകൊണ്ടു.

മൂന്ന്
മുട്ടവിരിഞ്ഞുണർന്നത് കമ്പിവലക്കൂട്ടിൽ.
ചോരയുടെ മണവും
അറക്കാ‍ൻപിടിക്കുമ്പോഴുള്ള അലറിക്കരച്ചിലും.
കൊക്കുനിറച്ച് തീറ്റകൊത്തിക്കൊണ്ടിരുന്നു.
തൂക്കാൻ പിടിച്ചപ്പോഴാണ്‌
വളർച്ചയെത്തിയെന്നറിഞ്ഞത്
കഴുത്തു കീറുമ്പോൾ തലകുത്തനെ കണ്ടു
തീറ്റകൊത്തിക്കൊണ്ടിരിക്കുന്ന
ഒടപ്പിറന്നോരെ.

നാല്
പട്ടിയായി കളിച്ചുനടന്നു.
റോഡരികിലൂടെ നടക്കുമ്പോഴാണ്
പാഞ്ഞുവന്ന ബൈക്കിൽനിന്നും വടിവാൾ നീണ്ടത്.
കഴുത്തറ്റുതൂങ്ങിയ കിടപ്പ്
മാറിനിന്നു നോക്കിയപ്പോൾ
ഇനിയെത്ര കളിക്കാനുണ്ടായിരുന്നെന്ന്
സങ്കടംവന്നു.

അഞ്ച്
കളിച്ചുതുടങ്ങാനേ പറ്റിയില്ല
കന്നുകുട്ടിയായപ്പോൾ.
വയറ്റിൽ കിടക്കുമ്പോഴേ അമ്മയെ വെട്ടി
വലിച്ചുപുറത്തെടുക്കുമ്പോഴും ചത്തിട്ടില്ലായിരുന്നു.
ചവറുകൂനയിൽ
കൈയും കാലും കുത്തി എണീക്കാ‍ൻ നോക്കിയതാണ്,
തളർന്നുറങ്ങി.

ആറ്‌
മനുഷ്യക്കുട്ടിയായി.
കന്നിനെ വെട്ടാത്ത നാടായിരുന്നു,
മനുഷ്യനെ വെട്ടുമായിരുന്നു.
വയറ്റിൽ കിടക്കുമ്പോൾ വീണ്ടും അമ്മയെ വെട്ടി
വലിച്ചെടുത്ത് തീയിലേക്കിട്ടതറിഞ്ഞു.

ഏഴ്
അമ്മയ്ക്കു വെട്ടുകൊള്ളാതെ പുറത്തുവന്നപ്പോഴാണ്
വയറ്റിൽ‌വെച്ചുതന്നെ പലവെട്ടുകൾ
സ്വന്തം ദേഹത്തു വീണതറിഞ്ഞത്.
വളഞ്ഞുപിരിഞ്ഞ കൈകാലുകളും
വലിയ തലയുമായി
കരഞ്ഞുകൊണ്ടിരുന്നു,
അമ്മിഞ്ഞ കുടിക്കാ‍തെ
അക്ഷരം പഠിക്കാതെ
അലിഞ്ഞുതീർന്നു.

എട്ട്
മനുഷ്യനായി
ശരിയായ കൈകാലുകളും ശരിയായ തലയുമായി
മധ്യവയസ്സിലെത്തിയ ബോധിസത്വനോട്
തീൻ‌മേശപ്പുറത്ത്
മകൾ ചോദിച്ചു,
എന്താ അഹിംസ ?

Sunday, June 09, 2013

ഇരുപത്തൊന്നാം നൂറ്റാണ്ട്

ഒന്ന്
സിറ്റിസെന്ററിന്റെ ഒന്നാംനിലയിൽനിന്നും
താഴോട്ടുനോക്കിനിൽക്കുകയായിരുന്ന
പലരിൽ ഒരാൾ
പെട്ടെന്ന് അലറിക്കൊണ്ട്
തല നെഞ്ചിലേയ്ക്കു താണ്
കൈകൾ അടിവയറ്റിലമർത്തി
കാ‍ൽമുട്ടുകളടുത്തുവന്ന്
രണ്ടായ്മടങ്ങി
നിലത്തേയ്ക്കു വീണു.
ഓടിക്കൂടിയവർ താങ്ങിക്കിടത്തിയപ്പോൾ
കൊടിമരം കണക്ക് കുലച്ചുനിൽക്കുന്നു ലിംഗം
അയാളുടെ കൈകൾ അതിന്റെ മുരട്ടിൽ പിണഞ്ഞിരുന്നു
തല വശത്തേയ്ക്കു കോടിയിരുന്നു
കണ്ണുകൾ മലച്ചിരുന്നു
ഓരോതവണയും മുരൾച്ച പൊങ്ങുമ്പോൾ
വായ്ക്കോണിലെ പതയിൽ കുമിളകളുയർന്നു പൊട്ടിയിരുന്നു.

അതായിരുന്നു തുടക്കം :

രണ്ട്
ആണുങ്ങൾക്ക് ലൈംഗികാകർഷണം തോന്നിയാൽ ലിംഗത്തിലേയ്ക്ക് ചോര ഇരച്ചുകയറി വലിഞ്ഞുമുറുകുന്നതു സാധാരണം. പക്ഷേ കമ്പിദീനം എന്നറിയപ്പെടുന്ന ഈ അസുഖത്തിൽ (ശാസ്ത്രീയനാമം : ഹോമോ ഇറക്റ്റസ്) ക്രമാതീതമായി ചോര കയറുകയും പിന്നെതിരിച്ചിറങ്ങാ‍തെ അവിടെത്തന്നെ കല്ലിച്ച് നീലലിംഗ(Blue Penis)മാവുകയും ചെയ്യുന്നു. കടുത്ത വേദനയിൽ രോഗി അപസ്മാരലക്ഷണങ്ങൾ കാണിച്ചേക്കാം. ലിംഗം പഴയ അവസ്ഥയിലാവണമെങ്കിൽ ശസ്ത്രക്രിയ വേണം. ഇതൊരു പകർച്ചവ്യാധിയല്ലെങ്കിലും, ഏതാനും ആഴ്ചകൾക്കുള്ളിൽ വിവിധ പ്രായത്തിലുള്ളവരും വ്യത്യസ്ഥ ജോലികളിൽ ഏർപ്പെടുന്നവരുമായ ആയിരക്കണക്കിന് ആണുങ്ങളിൽ രോഗം കണ്ടെത്തിയ സ്ഥിതിയ്ക്ക്, ഏതെങ്കിലും വൈറസ്ബാധ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭീകരാക്രമണത്തിനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. അടിയന്തിര നടപടികളായി, കൂടുതൽ ശസ്ത്രക്രിയായൂണിറ്റുകൾ എല്ലാ ജില്ലാ‍ആസ്പത്രികളിലും ഒരുക്കിയിട്ടുണ്ട്, ദേശീയ ഗവേഷണകേന്ദ്രങ്ങളോട് പ്രതിരോധനിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്, മതേതരമായി സ്ത്രീകളെല്ലാവരും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം‌ ധരിച്ചുമാത്രം പുറത്തിറങ്ങാൻ ഉത്തരവുമുണ്ട്.

മൂന്ന്
ട്രാഫിൿസിഗ്നൽ ചുവപ്പായപ്പോൾ
ചെമ്പൻ‌മുടിക്കാരായ ആണുങ്ങളുടെ സംഘം
കൈപിടിച്ച് കൂട്ടമായി
റോഡുമുറിച്ചുകടക്കാൻ തുടങ്ങി.
വശങ്ങളടക്കം മൂടുന്ന കറുത്ത കണ്ണടയും
വെളുത്ത ഊന്നുവടിയുമായി
ഒരാൾ മറ്റൊരാളുടെ കൈപിടിച്ചുകൊണ്ട്.
വഴിയോരത്തും വാഹനങ്ങളിലും
കാഴ്ച കാണാൻ
പെണ്ണുങ്ങൾ.

നാല്
കമ്പിദീനനാളുകളിൽ നാട്ടിലെ രോഗബാധിതരായ ആണുങ്ങളെല്ലാം ലിംഗത്തിലേയ്ക്കുള്ള ചോരയോട്ടം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്കു വിധേയരായി. ലക്ഷണങ്ങൾ തുറന്നു പറയാൻ രോഗികൾ തയ്യാറാവാഞ്ഞതിനാൽ, വൈകിയാണു മനസ്സിലായത്, ശസ്ത്രക്രിയ കാരണം ലിംഗം പൊങ്ങാതാവുമെന്ന്. മറുക്രിയയിലൂടെ ചോരയോട്ടം പഴയപടിയാക്കിയവരിൽ കമ്പിദീനം വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴേയ്ക്കും പുതൊയൊരു ആൺരോഗം പകർന്നു തുടങ്ങി - അമിതാസക്തി തോന്നിയാലുടൻ ശുക്ലം വീഴുക. ഇത് പുതിയതൊന്നല്ലെന്നും ഭാരതീയപുരാണങ്ങളിൽ‌പ്പോലും ഇതേക്കുറിച്ച് പരാമർശമുണ്ടെന്നും ഇത് പുരുഷ ഓജസ്സിന്റെ ബഹിർസ്ഫുരണമാണെന്നും ഒരു വാദമുണ്ട്. സ്ത്രീകളെല്ലാവരും ശരീരംമൂടിമാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. എന്നിട്ടും പെണ്ണുങ്ങളുടെ കണ്ണുകളും കാൽ‌മടമ്പുകളും വിരലുകളും നഖങ്ങളും ശബ്ദവും സ്പർശവും മണവും കുറേ ആണുങ്ങളിൽ ശുക്ലവീഴ്ചയ്ക്ക് ഇടയാക്കി. ഒരുദിവസം പത്തുതവണ ശുക്ലവീഴ്ചയുണ്ടായതിനെത്തുടർന്ന് ഒരു മുപ്പതുകാരൻ കുഴഞ്ഞുവീണപ്പോൾ കോടതി സ്വമേധയാ കേസെടുത്തു. കറുത്ത കണ്ണടയും കൈയുറയും സോക്സും ഷൂസും ധരിച്ചുമാത്രം, പെർഫ്യൂം ഉപയോഗിക്കാതെമാത്രം, ശബ്ദമുയർത്തി സംസാരിക്കാതെമാത്രം, ആണുങ്ങളെ തട്ടാതെമാത്രം, സ്ത്രീകൾ പുറത്തിറങ്ങിയാൽമതിയെന്ന് സർക്കാർ ഉത്തരവുണ്ടായി; പുറത്തിറങ്ങാതിരുന്നും പഴകുക എന്ന നിർദ്ദേശവും. ഇതിൽ പ്രതിഷേധിച്ച് സ്ത്രീകൾ മൂടുപടമുപേക്ഷിച്ച് തെരുവുകൾ കൈയേറി. സ്ത്രീകളും പുരുഷന്മാരും തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. ലൈംഗികാക്രമണങ്ങൾക്കു ശ്രമിച്ച പുരുഷന്മാർ കടുത്ത ശുക്ലവീഴ്ചയെത്തുടർന്ന് കൂട്ടത്തോടെ കുഴഞ്ഞുവീണു. അവരെ ആസ്പത്രികളിലെത്തിക്കാൻ സ്ത്രീകൾതന്നെ വേണ്ടിവന്നു. വിവിധ രാഷ്ട്രീയ സാമുദായിക മത സ്ത്രീ സംഘടനകളുടെ തുടർചർച്ചകൾക്കൊടുവിൽ രോഗാശങ്കയുള്ള പുരുഷന്മാർ കാഴ്ചമറയ്ക്കുന്ന കറുത്ത കണ്ണട ധരിയ്ക്കാൻ തീരുമാനമായി. അതിനകം പ്രധാന തൊഴിൽമേഖലകളിലെല്ലാം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ സ്ത്രീകൾ പണിമുടക്കുഭീഷണിയുയർത്തിയാണ് ഈ ജനാധിപത്യവിരുദ്ധമായ തീരുമാനം അടിച്ചേൽ‌പ്പിച്ചതെന്ന് ഒരുവിഭാഗം പുരുഷന്മാർ പ്രതിഷേധമുയർത്തിയെങ്കിലും ആരും അതു കാര്യമാക്കിയില്ല.

അഞ്ച്
രോഗികൾക്കായി
പ്രത്യേക ഇറക്കുമതി‌ഇളവ് പ്രഖ്യാപിക്കപ്പെട്ട
അവശ്യസാധനങ്ങൾ :
പോളിത്തീൻ ശുക്ലസഞ്ചി അടക്കംചയ്ത ജട്ടി
കാഴ്ച മറയ്ക്കുന്ന കറുത്ത കണ്ണട
വെളുത്ത ഊന്നുവടി
പെൺ‌മണം അറിയാതിരിയ്ക്കാൻ മൂക്കിനുതാഴെ പുരട്ടേണ്ട ക്രീം
കണ്ണുകാണാത്തവരെ മറ്റുള്ളവർക്ക്
ദൂരെനിന്നുതന്നെ തിരിച്ചറിയാൻ
അപകടസൂചകമായി
ചുവപ്പു ഹെയർഡൈ.

ആറ്‌
നാട്ടിലെ പകുതിയിലധികം ആണുങ്ങളും കടുത്ത രോഗപീഡയിലായി. സ്ത്രീസാമീപ്യമൊഴിവാക്കാൻ അവരെ പ്രത്യേക പുരുഷകോളനികളിൽ പാർപ്പിച്ചു. തൊഴിൽ‌രഹിതരായ ലൈംഗികസ്ത്രീതൊഴിലാളികൾക്ക് സർക്കാർ പുനരധിവാസവും പെൻഷനും പ്രഖ്യാപിച്ചു. അയൽനാടുകളിലേയ്ക്ക് വിവാഹാലോചനകൾ പെരുകി. തങ്ങൾക്കു ജനിക്കുന്ന കുഞ്ഞുങ്ങളെ അജ്ഞാത ലൈംഗികരോഗവൈറസുകൾ ആക്രമിച്ചേക്കുമോയെന്ന ഭീതിയിൽ നവദമ്പതികൾ അന്യനാടുകളിലേയ്ക്ക് സ്ഥിരതാമസം മാറ്റി. ദൂരദേശങ്ങളിൽനിന്നും പുരുഷവേശ്യകൾ ഇവിടെവന്ന് ഒളിഞ്ഞും തെളിഞ്ഞും ചുവന്ന തെരുവുകൾ തുറന്നു. പുരുഷവേശ്യാവ്യവസായം നിയമവിധേയമായി നടക്കുന്ന രാജ്യങ്ങളിലേയ്ക്ക് സ്ത്രീകൾക്ക് വിമാനകമ്പിനികൾ യാത്രാഇളവുകൾ പ്രഖ്യാപിച്ചു.

ഏഴ്
പെൺകുട്ടിയും ആൺകുട്ടിയും
ക്ലാസ് കഴിഞ്ഞ് കാമ്പസിലൂടെ
കൈ പിടിച്ച് നടന്നു,
ചിരിച്ച്, സ്നേഹിച്ച്.
നാടിന്റെ സദാചാരം സംരക്ഷിക്കാൻ
ആണുങ്ങളധികം ബാക്കിയുണ്ടായിരുന്നില്ല.
പക്ഷേ, ആ കർത്തവ്യം
നിഷ്ഠയോടെ ഏറ്റെടുത്തിരുന്ന
പെണ്ണുങ്ങളിലൊരുവൾ
അവരെ തടഞ്ഞ്
വിരട്ടാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ,
പെട്ടെന്ന് അലറിക്കൊണ്ട്
തല നെഞ്ചിലേയ്ക്കു താണ്
കൈകൾ അടിവയറ്റിലമർത്തി
കാൽമുട്ടുകളടുത്തുവന്ന്
രണ്ടായ്മടങ്ങി
അവൾ നിലത്തേയ്ക്കു വീണു.


അതായിരുന്നു തുടക്കം :

Tuesday, June 04, 2013

ചിത്ര കഥ

ഒരു ദിവസം ലുട്ടാപ്പി
കുന്തത്തിൽ കയറി പോവുകയായിരുന്നു.

ലുട്ടാപ്പിയ്ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

ഇന്നും വഴിയിൽ
ആരേയെങ്കിലും കണ്ടുമുട്ടും
എന്തെങ്കിലുമൊന്ന് ഞാൻ തട്ടിപ്പറിക്കും
എല്ലാം കാണുന്ന മായാവി
മന്ത്രം ചൊല്ലും
കൺ‌തുറക്കുമ്പോൾ
ഞാൻ ഒരു പാറ്റയായിരിക്കുമോ ?

ലുട്ടാപ്പി കുന്തത്തിൽ പറന്നുകൊണ്ടിരുന്നു
കണ്ണുനിറഞ്ഞൊഴുകി കാഴ്ചമറഞ്ഞിരുന്നു.

മായാവിയുടെ ലീലയ്ക്കായി
കുറുമ്പൻ പിള്ളേർക്കു കളിക്കാനായി
ഓരോദിവസവും ഞാൻ പറന്നുചെല്ലുന്നു
പാറ്റയാവുന്നു തവളയാവുന്നു പമ്പാവുന്നു :
ആർപ്പുവിളികളോടെ
പതുക്കെ പതുക്കെ
വലിച്ചുകീറപ്പെടുന്ന ചിറകുകൾ,
ആണിയിൽ തറയ്ക്കപ്പെട്ട്
പിടയ്ക്കുന്ന തൊണ്ടയ്ക്കു താഴെ
പിളരുന്ന വയർ,
മണ്ണെണ്ണ പെയ്ത്
പതുക്കെ പതുക്കെ
തീപ്പെട്ടിക്കൊള്ളി വീഴുമ്പോൾ
ആളിക്കത്തുന്ന പിടയുന്ന ദേഹം.

മന്ത്രംചൊല്ലുന്നു മായാവി
മോക്ഷം കിട്ടുന്നു പിള്ളേർക്ക്
അടുത്ത കളിയ്ക്കായി
പറത്തിവിടുന്നെന്നെ.

ലുട്ടാപ്പി കുന്തത്തിലിരുന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.

കാടിന്റെ അതിരിൽ പുഴയോരത്ത്
ഒരു പെൺകുട്ടി വിഷമിച്ചു നിൽക്കുന്നുണ്ടായിരുന്നു
ലുട്ടാപ്പി അവളെ കുന്തത്തിലിരുത്തി അക്കരെ കടത്തി
കണ്ണുകാണാത്ത അപ്പൂപ്പനും അമ്മൂമ്മയ്ക്കും
കുടത്തിൽ വെള്ളംകൊണ്ടുവന്നു കൊടുത്തു
കരയുന്ന കുട്ടിയെ കളിപ്പാട്ടം കാട്ടി ചിരിപ്പിച്ചു
കാട്ടുതീയിൽ‌പ്പെട്ട പക്ഷിക്കുടും‌ബത്തെ രക്ഷിച്ചു.

ലുട്ടാപ്പി കുന്തത്തിൽനിന്നിറങ്ങി
കടലാസിന്റെ നടുവിൽ നിന്നു,
അന്തംവിട്ട പിള്ളേരുടെ തുറുകണ്ണുകൾക്കു താഴെ,
എവിടെയുമെത്തുന്ന മായാവിയുടെ ശ്വാസം
പിൻ‌കഴുത്തിലറിഞ്ഞുകൊണ്ട്.

ലുട്ടാപ്പി ശാന്തനായി കാത്തുനിന്നു
കുരുശിലേറ്റപ്പെടാൻ.

Wednesday, May 22, 2013

ധ്വന്യാലോകം


വാലിന്റെ തുഞ്ച്
ഞാൻ വാക്കിലൊളിപ്പിച്ചു

വളർന്നു വാക്കുകളിൽ
അടിക്കാട് വള്ളിപ്പടർപ്പ്
വൻ‌മേലാപ്പ് ഇലത്താര
തണുപ്പ് മണം

വാക്കിനും വാക്കിനുമിടയ്ക്ക് വിടവിൽ
ഒളിപ്പിച്ചു മഞ്ഞയുംകറുപ്പും വരകൾ

വെട്ടിത്തിളക്കം ഇരുട്ടിലൊളിപ്പിച്ചു

കടക്കുന്നിടതൂർന്നതാളിലേയ്ക്കാരോ
വജ്രം തിരഞ്ഞ്

കാണുമോ പതറും കണ്ണിൽ
വാലറ്റം പുഴുക്കുഞ്ഞായ്
ശലഭച്ചിറകായ് വരകൾ
വെട്ടം മിന്നാമിന്നിയായ് ?

കാണുമോ മിന്നൽനോട്ടത്തിൽ
വിശക്കും രൂപം ?

Friday, May 10, 2013

വൃത്തത്തിൽ ഒരു പയറ്റ്


പ്രിയപ്പെട്ട സഖേ, പൊറുക്കുകെന്നോട്
പറഞ്ഞുപോയി ഞാൻ പരുഷവാക്കുകൾ.
അറിയുക, നിന്റെ അപഥസഞ്ചാരം
അറിഞ്ഞിരുന്നിട്ടും, അതു വമനേച്ഛ
വരുത്തിയെന്നിട്ടും, മുഖത്തുനോക്കി ഞാൻ.
ഇതുപറയുന്ന,തിനിവേണ്ട നിന-
ക്കൊളിയ്ക്കുന്നെന്നോട് രഹസ്യമെന്നൊരു
മനഃപീഡയെന്നു കരുതിമാത്രവും.

പറയാനുമോർക്കാനും
പാപങ്ങൾമാത്രമെന്നോ ?
പണ്ടു ചുമന്നതെന്ത് ?
പാപച്ചുമടാർക്കിന്ന് ?
പാപങ്ങളാണോ സത്യം ?
പകുത്തുനോക്കിയാർക്ക്
പിടിച്ചെടുക്കാം പൊരുൾ ?

നിനക്കു ജീവനിൽ ഒരിയ്ക്കൽമാത്രമായ്
വരും പിഴവെന്നു സഹതപിച്ചു ഞാൻ
അറിയാ,മെങ്കിലും സഹജഭാവം നീ
പലകുറി വീണ്ടും തെളിച്ചു കാട്ടിടും.
എനിയ്ക്കു തീരെയും സഹിക്കുന്നില്ല, നീ
ശരീരകാമന ശരിയെന്നോർത്തത്,
വെളിപ്പെടുത്താത്ത മുഖവുമായ് നിന്റെ
പലരുമായ് കൂടിക്കലർന്ന കേളികൾ,
സ്വയമപരനായ് കഥ മെനഞ്ഞു നീ
മുഖത്തെഴുതും കഴുതപ്പുലിച്ചിരി.

പാപങ്ങൾ മാച്ച് മുഖം
പളുങ്കായ് കാട്ടൽ നാട്യം
പാപങ്ങളേറ്റ് സ്വയം
പരിഹസിക്കൽ സൂത്രം
പാപിയെന്ന വിളിയാൽ
പേപ്പെട്ട് പായൽ സത്യം
-പാടില്ല കർത്താവാകൽ
പാടാം കർമ്മണിത്താര

നിനക്കു ബോധിച്ചപടി നടക്കുവാൻ
നിനക്കു സ്വാതന്ത്ര്യം. വെറുതെയെന്തിന്
വിഷമപ്പെട്ടു ഞാൻ, സുഹൃത്തിനോടുള്ള
കരുണയല്ലെങ്കിൽ ? എനിയ്ക്കില്ലിങ്ങനെ
മനം‌പിരട്ടേണ്ട ഒരുകാര്യം‌പോലും,
എനിയ്ക്കു കൂട്ടിനായ് അഹത്തിൻ വേദാന്തം
അകച്ചിമിഴിലായ് തെളിയും ദൈവതം.

പുണ്യംചെയ്തവരുടെ
പകിട്ടു പൊലിപ്പിക്കാൻ
പുതുക്കും കരുണയിൽ
പൊറുത്തുവെന്നു കാട്ടാൻ
പുണ്ണിന്മേലിടയ്ക്കൊന്നു
പോറി വേദനിപ്പിയ്ക്കാൻ
പാപിയായുണ്ടാവണം
പാപിയുന്നുതോന്നണം
പാപിവിളികേൾക്കണം
പാപം സമ്മതിക്കണം

പിരിയാമീവഴി : ഇരുവർക്കന്യോന്യം
ശുഭമാശംസിക്കാം, അകന്നുപോയിടാം
എനിയ്ക്കറിയാം നീ വിളിയ്ക്കി,ല്ലെങ്കിലും
ദയവായെന്നെ നീ വിളിയ്ക്കരുതിനി.

പറഞ്ഞുതീരുമെപ്പോൾ
പാപക്കൂത്തുപാഠകം ?

അവസാനമായി : പിടിവരെ നിന്റെ
കരളിലാഴ്ത്തട്ടെ വിഷക്കഠാര ഞാൻ-
പ്രിയപ്പെട്ട സഖേ, പിടയുന്ന ദേഹം
തിരിഞ്ഞുനോക്കാതെ നടന്നകലട്ടെ.

Wednesday, May 01, 2013

മഞ്ഞ മണങ്ങൾ


ഒന്ന്- ഒളിച്ചുകളി
സ്വപ്നങ്ങളിൽ
ഒളിച്ചുകളിയ്ക്കാൻ
ഉണ്ണിക്കുട്ടനും 1
അപ്പുക്കുട്ടനും ഗോപിയും 2
ലോഹിതനും 3
പഠിപ്പിച്ചു.
കഡു വനത്തിൽ
പഞ്ചസാരത്തരികളേന്തിയ ഉറുമ്പുകളുടെ
വരി നോക്കി പിന്നോട്ടു പോയി
കൊള്ളക്കാരുടെ ഗുഹ കണ്ടെത്തിയ
കപീഷ് 4
താളുകൾക്കിടയിലെ ഗുഹാവഴികൾ
പഠിപ്പിച്ചു.

മായാവി ഓടിക്കേറിയ
രക്തം പാലായി ഒഴുകിവന്ന ഗുഹ,5
വജ്രം തേടിവന്നവന്റെ മുൻപിൽ
സിംഹച്ചുവടുകൾ നീണ്ടുചെന്നു തൊട്ട ഗുഹ,6
ടോമും ബെർത്തയും
ചരടു പിടിച്ച് വഴി കണ്ടെത്തിയ ഗുഹ,7
വാക്കുകൊണ്ട് തുറന്ന ഗുഹ.8
കോമളവല്ലി കൊട്ടാരപീഠത്തിനടിയിലൊളിച്ചത്,9
വള്ളിയംബറാണിയും നാഗരും മലമറഞ്ഞത്,10
ചിത്രഭിത്തിയിലെ സിംഹക്കണ്ണിൽ
വിക്കിരൻ കുത്തിയപ്പോൾ വാതിൽ തുറന്നത്.11

താളുകൾക്കിടയിൽ തുറക്കുന്ന വാതിലിലൂടെ
അകത്തു കടക്കാ‍ൻ
അപ്പുറത്തു തന്നെ കഴിയാൻ
കൊതിച്ച കുട്ടി
ഏതു ഗുഹാമുഖത്ത്
വാക്കിൻ താക്കോൽ പരതുന്നിപ്പോൾ ?

രണ്ട്- ബ്രാം
വിശ്വസാഹിത്യമാലയിലെ
ബ്രാംസ്റ്റോക്കർ ഡ്രാക്കുള മുഖം
കണ്ടു പേടിച്ച കുട്ടി
(അച്ഛൻ ആദ്യം വായിക്കാനായി
ഒളിപ്പിക്കുന്ന പുസ്തകങ്ങൾ
കുഴിച്ചെടുക്കൽ
കുട്ടിക്കാല നിധിവേട്ട :
ടാർസനും കൂട്ടുകാരും അലമാരപ്പുറത്തുനിന്ന്
ഡ്രാക്കുള മെത്തയ്ക്കടിയിലെ പതിവുസ്ഥലത്തുനിന്ന്
ഭൂതനാഥൻ 12 നാലാംഭാഗം മേശവലിപ്പിൽനിന്ന്,
ബാക്കി ഭാഗങ്ങൾ അച്ഛന്റെ സ്വപ്നത്തിൽനിന്ന്.)
പലയിനം ഡ്രാക്കുളകളിൽ
മുന്തിയത് ബ്രാംസ്റ്റോക്കറെന്ന്
വിറച്ച വിറ
വർഷങ്ങൾക്കിപ്പുറവും
ബ്രാം
എന്നു കമ്പനം കൊള്ളുന്നു.

മൂന്ന്- ചിത്രപുസ്തകം
കോക്കിക്കഷണം കൺ‌മിഴിച്ച
ആകാശച്ചോടെ
മിനുസവർണ്ണക്കടലാസിൽ വിരിഞ്ഞു
സോവിയറ്റ്നാട് കഥകൾ :
ആപ്പിളും ചുമന്നുപോയ മുള്ളൻ‌പന്നി
മീൻ‌വല തൂക്കുകിടക്കയാക്കിയ കുരങ്ങൻ
എലികൾ മുയലുകൾ താറാവുകൾ
തീവണ്ടികൾ തുരങ്കങ്ങൾ
മഞ്ഞ്
ചുക്കും ഗെക്കും 13 കണ്ട പാതകൾ
മുന്തിരിക്കുരു തിന്ന് പേടിച്ച കുട്ടി 14
ലൈബ്രറിയിൽ
തിക്കിത്തിരക്കിവന്ന് കെട്ടിപ്പിടിച്ച
സ്കൂൾ‌കുട്ടികൾ 15
ഹസ്സൻ അബ്ദുറഹിമാൻ ഐബൻ ഹോട്ടോബിച്ച് 16
- നക്ഷത്രങ്ങളായ് വിടർന്ന്
കത്തിയമർന്ന
വിഷുപ്പൂത്തിരികൾ.

പൂച്ചച്ചിരി തെളിഞ്ഞു തുടങ്ങിയ
ആകാശച്ചോടെ
റഷ്യ പിന്നെയും വാതിൽ മറഞ്ഞുനിന്ന്
മലയാളത്തിൽ ഉമ്മവെച്ചുണർത്തി :

വൊളോകൊലാംസ്ക് ഹൈവേ 17യിലൂടെ
പട്ടാളബൂട്സുകൾ അകന്നുപോയി.

ഒന്നാമത്തെ നീണ്ട താടിക്കാരൻ
കുറ്റവും ശിക്ഷ 18യുമായി
കഴുത്തിൽ മുറുകി.
ഒരിയ്ക്കലുമൊടുങ്ങാത്ത
ശ്വാസം‌മുട്ടൽ പിടച്ചടിക്കൽ,
ചുഴലിദീനപീഡയുടെ
ആനന്ദവും തളർച്ചയും
(അച്ഛൻ എഴുതിത്തന്ന
തടിച്ചപുസ്തകപ്പേരുകളുമായി
പഞ്ചായത്തുലൈബ്രറിപ്പടിചവിട്ടൽ :
ഭൂതാവിഷ്ടർ 19 എന്ന പേരിൽ ഒരു പ്രേതം മണത്തത്,
കാരമസോവ് സഹോദരന്മാരി 20ൽ ഒരു ഡിറ്റക്ടീവ്).

രണ്ടാമത്തെ നീണ്ട താ‍ടിക്കാരന്റെ
ഒറ്റനോട്ടത്തിൽ തുളയ്ക്കപ്പെട്ടു പ്രപഞ്ചം.
സെന്റ്‌പീറ്റേഴ്സ്ബർഗിലേയ്ക്കുള്ള വഴിയോരത്തെ ഓക്കുമരം 21
ജനാലയ്ക്കൽ നിലാവുനോക്കിനിന്ന പെൺകുട്ടി 22
വെടിയേറ്റു വീണവന്റെ കണ്ണുകളിലേയ്ക്കിറങ്ങിവന്ന ആകാശം 23
കാട്ടിലെ സന്ധ്യ
ചില്ലയ്ക്കും ചില്ലയ്ക്കുമിടയിലെ അമ്പിളി
തണുപ്പ് പടരുമിരുട്ട്
ചീവീട് രാപ്പക്ഷി 24
വണ്ടിയ്ക്കു ചാടും‌മുൻപത്തെ നിമിഷം
അവൾ കണ്ട റെയിൽ‌പണിക്കാരൻ 25
- മല ചിവിട്ടിയെത്തുന്നയാൾ
ഓരോതവണയും പുതുതായി
ആ വരികൾകൊണ്ടു പടുക്കുന്നു
ആലയം.

നാല്- ആനമുടി
ഝില്ലിഝങ്കാരനാദ 26ത്തിൽ
മുഴങ്ങുന്ന കാൽത്തളകളിട്ട്
വലിയ ചുവടുകൾ വെച്ചുവന്ന
പഴമൻ
വാരിയെടുത്തു തോളത്തുവെച്ച്
വൻ‌കാട്ടിനുള്ളിലേയ്ക്കു നടന്നു.
ഒടിമറഞ്ഞു
ഓരികൾ
പന്നിത്തേറ്റകൾ
കഴുതപ്പുലിച്ചിരി.
ആ തോളത്തിരുന്നു കണ്ടു
ഇലപ്പടർപ്പിൽ പതുങ്ങുന്ന കടുവയെ
ശമിയായ സിംഹത്തെ
മദഗജത്തെ.
കുഞ്ചൈക്കുട്ടിപ്പിള്ള നടന്നുപോയ വഴി 27
ചന്ത്രക്കാറനെ ചൂന്ന കയം.28

ഉരുട്ടുചെണ്ടയുടെ താളത്തിൽ
ഒരായിരം മൊഴികളിൽ
ഉയർന്നു വായ്ത്താരി,
പെയ്തു തീയും മാരിയും,
കത്തിയെരിഞ്ഞു ഉൾക്കടൽ.

ആ കാൽ‌വെപ്പിൽ
കുനിഞ്ഞ കൊടുമുടിയ്ക്കറിയാം
ഇനി കുനിഞ്ഞുതന്നെയിരിക്കണമെന്ന്.

ന്റുപ്പുപ്പാ, ങ്ങളോട്
ഒരു ഒറ്റപ്പെരുങ്കൈ നോക്കാൻ 29
നിയ്ക്കു മോഹം.

അഞ്ച്- നാഡികൾ
ചേച്ചി പിടിച്ചു പറിയ്ക്കയാൽ
പീച്ചാംകുഴലില്ലാതായ 30സങ്കടം
ഓരോ മഴയും മഞ്ജരി പാടി.
ഉണരുവിൻ വേഗമുണരുവിൻ 31എന്ന്
ഓരോ വെളുപ്പാൻ കാലത്തും
നീലരശ്മികൾ വന്നുഴിഞ്ഞു.
മഞ്ഞച്ചേല ചുറ്റിയ
പാലിന്റെ തൈരിന്റെ നെയ്യിന്റെ മണമുള്ള
പാട്ടു 32 മുലചുരത്തി.
അന്തിയ്ക്ക് ആകാ‍ശത്ത്
വാശിക്കാരനായ കുട്ടി
ചോളപ്പൊരികൾ വാരിച്ചിന്നി.33

ഉണർന്നെണീറ്റപടി
മുതിരാൻ കുതിച്ചപ്പോൾ
പൊട്ടിപ്പോയ നൂലിഴകൾ.

വർഷങ്ങൾ കഴിഞ്ഞ്
നേർത്ത് നേർത്ത് കേട്ട സാന്ധ്യമൊഴി,
ഒരു നറുകണ്ണാന്തളിമലരായ് 34
വിടർന്ന വാക്ക്.


അ തൊട്ട്
വീണ്ടും വിരൽ പിടിപ്പിയ്ക്കുന്നു
എഴുത്തച്ഛന്മാർ.

ആറ്‌- വഴി
പുതിയ മൊഴിമാറ്റ 35മെങ്കിലും
ഡോൺ ക്വിൿസോട്ട്
അരികുകളിൽ മഞ്ഞ പടർന്ന്
വയസ്സൻ പുള്ളികൾ വീണ്
വിഷാദവാനായി
ചിതലരിച്ച കുതിരപ്പുറത്ത്
വടികുത്തിപ്പിടിച്ചിരുന്നു,
വഴി നീണ്ടു,
ചെറുവട്ടവും
പതിനൊന്നു വരകളുമുള്ള
പുരാതന സൂര്യനു ചോടെ.36

മരങ്ങൾ മണക്കുന്ന
ഇടയ്ക്കോരോകല്ലിളകിക്കിടക്കുന്ന
വളഞ്ഞു വളഞ്ഞു പോകുന്ന
നാട്ടുവഴിയിലങ്ങിങ്ങ്
ഉണങ്ങിയ പഴംതേക്കുകാലുകൾ
തെളിച്ചുപിടിക്കും
മഞ്ഞ വെട്ടം,
രണ്ടു ലോകങ്ങൾക്കിടയിൽ ഒരു കീറായി 37
അന്തി മായുന്ന
അവസാന നിമിഷത്തെ
ആകാശച്ചോടെ.

ഏഴ്- മൊഴി
അതു പരത്തും തുടുത്ത വെളിച്ചത്തിൽ
തല കുനിച്ചു മുനിഞ്ഞിരുന്നങ്ങനെ -38


1.  നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’
2.  കെ. വി. രാമനാഥന്റെ ‘അപ്പുക്കുട്ടനും ഗോപിയും’, ഒപ്പം അവർ കഥാപാത്രങ്ങളായ ‘അത്ഭുത വാനരന്മാർ’ ഉൾപ്പടെയുള്ള കൃതികളും
3.  മാലിയുടെ ‘കിഷ്കിന്ധ’
4.  പഴയ ബാലപ്രസിദ്ധീകരണമായ ‘പൂ‍മ്പാറ്റ’യിൽ
5.  രാ‍മായണത്തിലെ ബാലിയും മായാവിയുമായുള്ള യുദ്ധം
6.  ഭാഗവതത്തിലെ സ്യമന്തക കഥ
7.  മാർൿട്വയിനിന്റെ ‘അഡ്വഞ്ചേഴ്സ് ഓഫ് ടോംസോയറി’ ന് കെ. തായാട്ടിന്റെ മൊഴിമാറ്റമായ ‘ടോം എന്ന കുട്ടി’ യിൽ
8.  ആലിബാബയും നാൽ‌പ്പതു കള്ളന്മാരും
9.  കുംഭകോണം ടി.എസ്.ഡി.സാമി ഒരു ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി രചിച്ച തമിഴ് നോവലിന് തരവത്ത് അമ്മാളു അമ്മയുടെ മൊഴിമാറ്റമായ ‘കോമളവല്ലി’ യിൽ
10. കപ്പനകൃഷ്ണമേനോന്റെ നോവലായ ‘വള്ളിയംബറാണി’ യിൽ
11. കപ്പനകൃഷ്ണമേനോന്റെ നോവലായ ‘ചേരമാൻ പെരുമാളി’ ൽ
12. ഭൂതനാഥൻ : ദേവകിനന്ദൻ‌ഖത്രി ആറുഭാഗങ്ങളിൽ എഴുതുകയും അദ്ദേഹത്തിന്റെ മരണശേഷം മകൻ ദുർഗ്ഗാപ്രസാദ്ഖത്രി കുറച്ചുഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൂർത്തിയാക്കുകയും ചെയ്ത ഹിന്ദി നോവൽ
13. ചുക്കും ഗെക്കും : അർക്കാദി ഗൈദാർ എഴുതിയ റഷ്യൻ ബാലസാഹിത്യകൃതി
14. ലിയോ ടോൾസ്റ്റോയിയുടെ ബാലകഥ
15. സ്കൂൾ‌കുട്ടികൾ :  എൻ. നൊസോവ് എഴുതിയ റഷ്യൻ ബാലസാഹിത്യകൃതി
16. ‘ആയിരത്തൊന്നു രാവുകൾ’ എന്ന റഷ്യൻ ബാലസാഹിത്യകൃതിയിലെ ജിന്ന്
17. വൊളോകൊലാംസ്ക് ഹൈവേ : രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യ-ജർമ്മനി യുദ്ധം പ്രമേയമാക്കിയ, അലക്സാണ്ടർ ബെകിന്റെ  നോവൽ
18. ഫയദോർ ഡോസ്റ്റോവ്സ്കിയുടെ നോവലിന് ഇടപ്പള്ളി കരുണാ‍കരമേനോന്റെ മൊഴിമാറ്റം
19, 20. ഫയദോർ ഡോസ്റ്റോവ്സ്കിയുടെ നോവലുകൾക്ക് എൻ. കെ. ദാമോദരന്റെ മൊഴിമാറ്റങ്ങൾ
21-23.  ലിയോ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിലെ സന്ദർഭങ്ങൾ
24, 25. ലിയോ ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ എന്ന നോവലിലെ സന്ദർഭങ്ങൾ
26. സി. വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ യിലെ ആദ്യ വാക്ക്
27, 28.  സി. വി. രാമൻപിള്ളയുടെ ‘രാമരാജബഹദൂറി’ ലെ സന്ദർഭങ്ങൾ
29. “പെണ്ണെന്തെടാ, പിഞ്ചെന്തെടാ ? ആണായിപ്പിറന്നാൽ ഒരു ഒറ്റപ്പെരുങ്കയ്യെങ്കിലും നോക്കണം. അല്ലാണ്ട് പിറവി എന്തിന്, ഉയിരെന്തിന് ?” - സി. വി. രാമൻപിള്ളയുടെ ‘ധർമ്മരാജാ’ യിൽ ചന്ത്രക്കാറൻ
30. കെ. കെ. രാജയുടെ ‘മഴ കണ്ട കുട്ടി’ എന്ന കവിത
31. കുമാരനാശാന്റെ ‘പ്രഭാതനക്ഷത്രം’ എന്ന കവിത
32. ചെറുശ്ശേരിയുടെ ‘കൃഷ്ണപ്പാട്ട്’
33. വള്ളത്തോളിന്റെ ‘ഉറക്കുപാട്ട്’ എന്ന കവിത
34. ആർ. രാമചന്ദ്രന്റെ ‘പ്രലോഭനം’ എന്ന കവിത
35. എഡിത് ഗ്രോസ്മാന്റെ ‘ഡോൺക്വിൿസോട്ട്’ മൊഴിമാറ്റം (2003)
36. പാബ്ലോ പികാസോയുടെ ‘ഡോൺക്വിൿസോട്ട്’
37. “Twilight is the crack between two worlds” : കാർലോസ് കാസ്റ്റനേഡയുടെ ‘ടീച്ചിങ്സ് ഓഫ് ഡോൺ ജുവാനി’ ലെ ഡോൺ ജുവാൻ എന്ന റെഡ്‌ഇൻഡ്യൻ ഷാമാൻ.
38. എൻ. എൻ. കക്കാടിന്റെ വരികൾ (ശിഷ്യനായ ഗുരു)