പഴമർ പാട്ടുകളിൽ
കുഴിച്ചിട്ടു വിത്തുകൾ
വഴിയോരങ്ങളിൽ
നിഴൽവീഴ്ത്തിനിന്നു
രൂപകമരങ്ങൾ
പൂമരങ്ങൾ കിളിമരങ്ങൾ
കാമരങ്ങൾ കണിമരങ്ങൾ
മഴമരങ്ങൾ ഊഞ്ഞാൽമരങ്ങൾ.
മരങ്ങൾചുറ്റി പ്രേമിച്ച
അമ്മമാരും അച്ഛന്മാരും
മുളപ്പിച്ചു മുറ്റങ്ങളിൽ
രൂപകച്ചെടികൾ
പൂമണംകുണുങ്ങികൾ
കൂർമുള്ളുപരുക്കന്മാർ
പൂവില്ലാജാള്യം
മറയ്ക്കും വെള്ളിലകൾ
മരങ്ങളിൽ പടർന്നു
പിഴയ്ക്കും വള്ളികൾ
വിചിത്രപ്പേർ നാടൻവിദേശികൾ.
പുൽക്കുട്ടികളും
പൂക്കുട്ടികളുമായ
ചേട്ടന്മാരും ചേച്ചിമാരും
പുകച്ചും മണത്തും
ചവച്ചും കുടിച്ചും
രൂപകം തലയ്ക്കുപിടിച്ചവരായി.
എഴുത്തുതൊപ്പിക്കുള്ളിൽനിന്നും
പുറത്തുവന്ന രൂപകമുയലുകൾ
ചിലതു കാടുകേറി
കനൽക്കണ്ണായി
ചിലതു നാടുകേറി
പതുപതുപ്പായി.
മേഘങ്ങളിൽ ഇലപ്പടർപ്പിൽ
മരവരകളിൽ ചുവർകലകളിൽ
വെളിപ്പെട്ട രൂപകരൂപികൾ
താളുകൾക്കിടയിൽ
കൊമ്പായി വാലായി.
പുതുകവികൾ ഞങ്ങൾ
വേണ്ടപ്പോൾ വെട്ടാൻ
രൂപകപ്പശുക്കൃഷി
തുടങ്ങി.
വാക്കും അർത്ഥവും
ഇണചേർക്കാതെയും
രൂപകക്കുഞ്ഞുങ്ങളെ
വിരിയിച്ചു.
വിരൽത്തുമ്പത്തും
വിളിത്തുമ്പത്തും
രൂപകയന്ത്രങ്ങൾ
രൂപകരതി.
ലോകം രൂപകവനം
എഴുത്ത് രൂപകവേട്ട.
This comment has been removed by the author.
ReplyDeleteപൂർവ്വികസാനുക്കളിൽ നിന്നൊഴുകി വരുന്ന കാവ്യരൂപകങ്ങളുടെ ഗതിവിഗതികൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
അല്ലെങ്കില്‍ എന്തിനാണിത്ര രൂപകം!!
ReplyDeleteആശംസകൾ.
ReplyDeleteലോകം രൂപകവനം
ReplyDeleteഎഴുത്ത് രൂപകവേട്ട.
രൂപകവേട്ട ആയ്ക്കോട്ടെ, രൂപവേട്ട ആകാതിരുന്നാല്‍ മതി.