Sunday, June 09, 2013

ഇരുപത്തൊന്നാം നൂറ്റാണ്ട്

ഒന്ന്
സിറ്റിസെന്ററിന്റെ ഒന്നാംനിലയിൽനിന്നും
താഴോട്ടുനോക്കിനിൽക്കുകയായിരുന്ന
പലരിൽ ഒരാൾ
പെട്ടെന്ന് അലറിക്കൊണ്ട്
തല നെഞ്ചിലേയ്ക്കു താണ്
കൈകൾ അടിവയറ്റിലമർത്തി
കാ‍ൽമുട്ടുകളടുത്തുവന്ന്
രണ്ടായ്മടങ്ങി
നിലത്തേയ്ക്കു വീണു.
ഓടിക്കൂടിയവർ താങ്ങിക്കിടത്തിയപ്പോൾ
കൊടിമരം കണക്ക് കുലച്ചുനിൽക്കുന്നു ലിംഗം
അയാളുടെ കൈകൾ അതിന്റെ മുരട്ടിൽ പിണഞ്ഞിരുന്നു
തല വശത്തേയ്ക്കു കോടിയിരുന്നു
കണ്ണുകൾ മലച്ചിരുന്നു
ഓരോതവണയും മുരൾച്ച പൊങ്ങുമ്പോൾ
വായ്ക്കോണിലെ പതയിൽ കുമിളകളുയർന്നു പൊട്ടിയിരുന്നു.

അതായിരുന്നു തുടക്കം :

രണ്ട്
ആണുങ്ങൾക്ക് ലൈംഗികാകർഷണം തോന്നിയാൽ ലിംഗത്തിലേയ്ക്ക് ചോര ഇരച്ചുകയറി വലിഞ്ഞുമുറുകുന്നതു സാധാരണം. പക്ഷേ കമ്പിദീനം എന്നറിയപ്പെടുന്ന ഈ അസുഖത്തിൽ (ശാസ്ത്രീയനാമം : ഹോമോ ഇറക്റ്റസ്) ക്രമാതീതമായി ചോര കയറുകയും പിന്നെതിരിച്ചിറങ്ങാ‍തെ അവിടെത്തന്നെ കല്ലിച്ച് നീലലിംഗ(Blue Penis)മാവുകയും ചെയ്യുന്നു. കടുത്ത വേദനയിൽ രോഗി അപസ്മാരലക്ഷണങ്ങൾ കാണിച്ചേക്കാം. ലിംഗം പഴയ അവസ്ഥയിലാവണമെങ്കിൽ ശസ്ത്രക്രിയ വേണം. ഇതൊരു പകർച്ചവ്യാധിയല്ലെങ്കിലും, ഏതാനും ആഴ്ചകൾക്കുള്ളിൽ വിവിധ പ്രായത്തിലുള്ളവരും വ്യത്യസ്ഥ ജോലികളിൽ ഏർപ്പെടുന്നവരുമായ ആയിരക്കണക്കിന് ആണുങ്ങളിൽ രോഗം കണ്ടെത്തിയ സ്ഥിതിയ്ക്ക്, ഏതെങ്കിലും വൈറസ്ബാധ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭീകരാക്രമണത്തിനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. അടിയന്തിര നടപടികളായി, കൂടുതൽ ശസ്ത്രക്രിയായൂണിറ്റുകൾ എല്ലാ ജില്ലാ‍ആസ്പത്രികളിലും ഒരുക്കിയിട്ടുണ്ട്, ദേശീയ ഗവേഷണകേന്ദ്രങ്ങളോട് പ്രതിരോധനിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്, മതേതരമായി സ്ത്രീകളെല്ലാവരും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം‌ ധരിച്ചുമാത്രം പുറത്തിറങ്ങാൻ ഉത്തരവുമുണ്ട്.

മൂന്ന്
ട്രാഫിൿസിഗ്നൽ ചുവപ്പായപ്പോൾ
ചെമ്പൻ‌മുടിക്കാരായ ആണുങ്ങളുടെ സംഘം
കൈപിടിച്ച് കൂട്ടമായി
റോഡുമുറിച്ചുകടക്കാൻ തുടങ്ങി.
വശങ്ങളടക്കം മൂടുന്ന കറുത്ത കണ്ണടയും
വെളുത്ത ഊന്നുവടിയുമായി
ഒരാൾ മറ്റൊരാളുടെ കൈപിടിച്ചുകൊണ്ട്.
വഴിയോരത്തും വാഹനങ്ങളിലും
കാഴ്ച കാണാൻ
പെണ്ണുങ്ങൾ.

നാല്
കമ്പിദീനനാളുകളിൽ നാട്ടിലെ രോഗബാധിതരായ ആണുങ്ങളെല്ലാം ലിംഗത്തിലേയ്ക്കുള്ള ചോരയോട്ടം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്കു വിധേയരായി. ലക്ഷണങ്ങൾ തുറന്നു പറയാൻ രോഗികൾ തയ്യാറാവാഞ്ഞതിനാൽ, വൈകിയാണു മനസ്സിലായത്, ശസ്ത്രക്രിയ കാരണം ലിംഗം പൊങ്ങാതാവുമെന്ന്. മറുക്രിയയിലൂടെ ചോരയോട്ടം പഴയപടിയാക്കിയവരിൽ കമ്പിദീനം വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴേയ്ക്കും പുതൊയൊരു ആൺരോഗം പകർന്നു തുടങ്ങി - അമിതാസക്തി തോന്നിയാലുടൻ ശുക്ലം വീഴുക. ഇത് പുതിയതൊന്നല്ലെന്നും ഭാരതീയപുരാണങ്ങളിൽ‌പ്പോലും ഇതേക്കുറിച്ച് പരാമർശമുണ്ടെന്നും ഇത് പുരുഷ ഓജസ്സിന്റെ ബഹിർസ്ഫുരണമാണെന്നും ഒരു വാദമുണ്ട്. സ്ത്രീകളെല്ലാവരും ശരീരംമൂടിമാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. എന്നിട്ടും പെണ്ണുങ്ങളുടെ കണ്ണുകളും കാൽ‌മടമ്പുകളും വിരലുകളും നഖങ്ങളും ശബ്ദവും സ്പർശവും മണവും കുറേ ആണുങ്ങളിൽ ശുക്ലവീഴ്ചയ്ക്ക് ഇടയാക്കി. ഒരുദിവസം പത്തുതവണ ശുക്ലവീഴ്ചയുണ്ടായതിനെത്തുടർന്ന് ഒരു മുപ്പതുകാരൻ കുഴഞ്ഞുവീണപ്പോൾ കോടതി സ്വമേധയാ കേസെടുത്തു. കറുത്ത കണ്ണടയും കൈയുറയും സോക്സും ഷൂസും ധരിച്ചുമാത്രം, പെർഫ്യൂം ഉപയോഗിക്കാതെമാത്രം, ശബ്ദമുയർത്തി സംസാരിക്കാതെമാത്രം, ആണുങ്ങളെ തട്ടാതെമാത്രം, സ്ത്രീകൾ പുറത്തിറങ്ങിയാൽമതിയെന്ന് സർക്കാർ ഉത്തരവുണ്ടായി; പുറത്തിറങ്ങാതിരുന്നും പഴകുക എന്ന നിർദ്ദേശവും. ഇതിൽ പ്രതിഷേധിച്ച് സ്ത്രീകൾ മൂടുപടമുപേക്ഷിച്ച് തെരുവുകൾ കൈയേറി. സ്ത്രീകളും പുരുഷന്മാരും തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. ലൈംഗികാക്രമണങ്ങൾക്കു ശ്രമിച്ച പുരുഷന്മാർ കടുത്ത ശുക്ലവീഴ്ചയെത്തുടർന്ന് കൂട്ടത്തോടെ കുഴഞ്ഞുവീണു. അവരെ ആസ്പത്രികളിലെത്തിക്കാൻ സ്ത്രീകൾതന്നെ വേണ്ടിവന്നു. വിവിധ രാഷ്ട്രീയ സാമുദായിക മത സ്ത്രീ സംഘടനകളുടെ തുടർചർച്ചകൾക്കൊടുവിൽ രോഗാശങ്കയുള്ള പുരുഷന്മാർ കാഴ്ചമറയ്ക്കുന്ന കറുത്ത കണ്ണട ധരിയ്ക്കാൻ തീരുമാനമായി. അതിനകം പ്രധാന തൊഴിൽമേഖലകളിലെല്ലാം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ സ്ത്രീകൾ പണിമുടക്കുഭീഷണിയുയർത്തിയാണ് ഈ ജനാധിപത്യവിരുദ്ധമായ തീരുമാനം അടിച്ചേൽ‌പ്പിച്ചതെന്ന് ഒരുവിഭാഗം പുരുഷന്മാർ പ്രതിഷേധമുയർത്തിയെങ്കിലും ആരും അതു കാര്യമാക്കിയില്ല.

അഞ്ച്
രോഗികൾക്കായി
പ്രത്യേക ഇറക്കുമതി‌ഇളവ് പ്രഖ്യാപിക്കപ്പെട്ട
അവശ്യസാധനങ്ങൾ :
പോളിത്തീൻ ശുക്ലസഞ്ചി അടക്കംചയ്ത ജട്ടി
കാഴ്ച മറയ്ക്കുന്ന കറുത്ത കണ്ണട
വെളുത്ത ഊന്നുവടി
പെൺ‌മണം അറിയാതിരിയ്ക്കാൻ മൂക്കിനുതാഴെ പുരട്ടേണ്ട ക്രീം
കണ്ണുകാണാത്തവരെ മറ്റുള്ളവർക്ക്
ദൂരെനിന്നുതന്നെ തിരിച്ചറിയാൻ
അപകടസൂചകമായി
ചുവപ്പു ഹെയർഡൈ.

ആറ്‌
നാട്ടിലെ പകുതിയിലധികം ആണുങ്ങളും കടുത്ത രോഗപീഡയിലായി. സ്ത്രീസാമീപ്യമൊഴിവാക്കാൻ അവരെ പ്രത്യേക പുരുഷകോളനികളിൽ പാർപ്പിച്ചു. തൊഴിൽ‌രഹിതരായ ലൈംഗികസ്ത്രീതൊഴിലാളികൾക്ക് സർക്കാർ പുനരധിവാസവും പെൻഷനും പ്രഖ്യാപിച്ചു. അയൽനാടുകളിലേയ്ക്ക് വിവാഹാലോചനകൾ പെരുകി. തങ്ങൾക്കു ജനിക്കുന്ന കുഞ്ഞുങ്ങളെ അജ്ഞാത ലൈംഗികരോഗവൈറസുകൾ ആക്രമിച്ചേക്കുമോയെന്ന ഭീതിയിൽ നവദമ്പതികൾ അന്യനാടുകളിലേയ്ക്ക് സ്ഥിരതാമസം മാറ്റി. ദൂരദേശങ്ങളിൽനിന്നും പുരുഷവേശ്യകൾ ഇവിടെവന്ന് ഒളിഞ്ഞും തെളിഞ്ഞും ചുവന്ന തെരുവുകൾ തുറന്നു. പുരുഷവേശ്യാവ്യവസായം നിയമവിധേയമായി നടക്കുന്ന രാജ്യങ്ങളിലേയ്ക്ക് സ്ത്രീകൾക്ക് വിമാനകമ്പിനികൾ യാത്രാഇളവുകൾ പ്രഖ്യാപിച്ചു.

ഏഴ്
പെൺകുട്ടിയും ആൺകുട്ടിയും
ക്ലാസ് കഴിഞ്ഞ് കാമ്പസിലൂടെ
കൈ പിടിച്ച് നടന്നു,
ചിരിച്ച്, സ്നേഹിച്ച്.
നാടിന്റെ സദാചാരം സംരക്ഷിക്കാൻ
ആണുങ്ങളധികം ബാക്കിയുണ്ടായിരുന്നില്ല.
പക്ഷേ, ആ കർത്തവ്യം
നിഷ്ഠയോടെ ഏറ്റെടുത്തിരുന്ന
പെണ്ണുങ്ങളിലൊരുവൾ
അവരെ തടഞ്ഞ്
വിരട്ടാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ,
പെട്ടെന്ന് അലറിക്കൊണ്ട്
തല നെഞ്ചിലേയ്ക്കു താണ്
കൈകൾ അടിവയറ്റിലമർത്തി
കാൽമുട്ടുകളടുത്തുവന്ന്
രണ്ടായ്മടങ്ങി
അവൾ നിലത്തേയ്ക്കു വീണു.


അതായിരുന്നു തുടക്കം :

3 comments:

  1. ഏതോ പുതിയതരം കൊതുകുകള്‍ പകര്‍ത്തുന്ന രോഗം
    അല്ലാതെ നിങ്ങള്‍ കേട്ടതുപോലെയൊന്നുമല്ല

    ReplyDelete
  2. ഏനിതൊന്നും അറിഞ്ഞതേയില്ലേ..
    പുന്നാരപ്പൂങ്കുയിലേ..!!!!!!!!!!!!!!!!!!!!!!!


    ശുഭാശംസകൾ....

    ReplyDelete
  3. കമ്പിയാണ് പ്രശ്നം.....സാരമില്ല 1000 മുതല്‍ കീഴോട്ട് 1 വരെ എണ്ണിയാല്‍ മതി

    ReplyDelete